Connect with us

Kerala

അജ്മലിനെതിരെ നരഹത്യാക്കുറ്റം; ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്

Published

|

Last Updated

കൊല്ലം |  കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി. കാറില്‍ അജ്മലിനൊപ്പം യാത്ര ചെയ്ത വനിത ഡോക്ടര്‍ ശ്രീക്കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും ഡോക്ടറെ പിരിച്ചുവിട്ടു. കരുനാഗപ്പള്ളി വലിയകത്തെ ആശുപത്രിയില്‍ താല്‍ക്കാലികമായി ജോലി ചെയ്തുവരികയായിരുന്നു ശ്രീക്കുട്ടി.അതേ സമയം അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, ചന്ദ്‌നക്കടത്ത്, മോഷണം, വഞ്ചന തുടങ്ങിയ കേസുകളായിരുന്നു ഇത്.

അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പോലീസ് അറിയിച്ചു.ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് കാറില്‍ ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിള്‍ പൊലീസ് ശേഖരിച്ചു. അജ്മലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നത്. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. സംഭവ ശേഷം ഒളിവില്‍ പോയ അജ്മലിനെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്.

ഇന്നലെ വൈകീട്ട് 5.45നായിരുന്നു അപകടം ഉണ്ടായത്. അജ്മല്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരുക്കുകളോടെ ചികിത്സയിലാണ്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രക്ഷപ്പെടാന്‍ കാര്‍ പിന്നോട്ടെടുത്ത ശേഷം കാര്‍ അതിവേഗം മുന്നോട്ടെടുക്കുകയായിരുന്നു. വാഹനം മുന്നോട്ട് എടുത്തിരുന്നില്ലെങ്കില്‍ ജീവഹാനിയുണ്ടാകില്ലെന്നായിരുന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞത്.