Connect with us

Kerala

എറണാകുളത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഇന്ന് രാവിലെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കൊച്ചി|എറണാകുളത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലാണ് സംഭവം. കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന്‍ ( 63), ഭാര്യ വനജ (58) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മറ്റൊരു മുറിയില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇന്ന് രാവിലെ 8.30ഓടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പുമുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രണ്ടര വര്‍ഷമായി ഇവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞ് ഭര്‍തൃവീടുകളിലാണ്.

വിദ്യാധരന്‍ എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ വനജ ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഭാര്യയ്ക്ക് കഴിഞ്ഞ കുറച്ചുനാളായി കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. ദമ്പതികള്‍ക്കിടയില്‍ എപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അമ്മയെ കൊന്നശേഷം താന്‍ ജീവനൊടുക്കുമെന്ന് പലതവണ വിദ്യാധരന്‍ പറഞ്ഞിരുന്നതായി മകള്‍ പറഞ്ഞു. ഇന്ന് രാവിലെയും വിദ്യാധരന്‍ മകളെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് മകള്‍ അയല്‍ക്കാരെ ഫോണില്‍ വിളിച്ച് അന്വേഷിക്കാന്‍ പറഞ്ഞു. അവരെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്ത് പോലീസും വിരലടയാള വിദ്ഗധരും ഉള്‍പ്പടെ എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

 

 

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

 

 

 

 

 

Latest