Connect with us

aa raheem

കൂടോത്ര പാര്‍ട്ടിയില്‍ പ്രസിഡന്റ് ഇങ്ങനെയെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താവും: എ എ റഹീം

പ്രസ്താവന പദവിക്കു ചേര്‍ന്നതാണോ എന്നു ബിനോയ് വിശ്വം പരിശോധിക്കണം

Published

|

Last Updated

തിരുവനന്തപുരം | കൂടോത്ര പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസ്സില്‍ കെ പി സി സി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കില്‍ മണ്ഡലം പ്രസിഡന്റിന്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. കൂടോത്രം അടക്കം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഡി വൈ എഫ് ഐ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐ ഇടിമുറി നടത്തുന്നവരല്ലെന്നും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കലാലയങ്ങളില്‍ വര്‍ഗീയ ശക്തികള്‍ കടന്നു വരാത്തത് എസ് എഫ് ഐ ഉള്ളതു കൊണ്ടാണ്. എന്തെങ്കിലും പിശക് ഉണ്ടെങ്കില്‍ അത് പ്രായത്തിന്റേതാണ്.
ബിനോയ് വിശ്വം വേറൊരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനാല്‍ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. അദേഹത്തിന്റെ പദവിക്ക് യോജിച്ചതാണോ എസ് എഫ് ഐയെക്കുറിച്ചുള്ള പ്രസ്താവന എന്ന് അദ്ദേഹം പരിശോധിക്കണം. പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമാണോയെന്നും അദ്ദേഹം പരിശോധിക്കണം. ഏറ്റുമുട്ടലിലേക്ക് പോകുന്നില്ലെന്നും റഹീം പറഞ്ഞു.

നീറ്റ് – നെറ്റ് വിഷയത്തില്‍ ലക്ഷക്കണക്കിന് മാതാപിതാക്കള്‍ ആശങ്കയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ നീറ്റ് യുജി കൗണ്‍സിലിങ് തുടങ്ങിയിട്ടില്ല. നിരുത്തരവാദപരമായ സമീപനമാണ് കേന്ദ്രത്തിന്റേത്. ഓരോ ദിവസവും വിദ്യാര്‍ത്ഥികളെ ആശങ്കയിലേക്ക് കേന്ദ്രം വലിച്ചെറിയുന്നു. രാജ്യത്ത് നീറ്റ് നെറ്റ് കുംഭകോണം പുറത്ത് വന്ന ശേഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അരക്ഷിതാവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നത്. ഈ സംഭവത്തില്‍ ഡി വൈ എഫ് ഐ രാജ്യവ്യാപകമായി വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest