Connect with us

Kerala

കൊച്ചിയില്‍ വനിത ഓട്ടോ ഡ്രൈവറെ  മര്‍ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയത് ബന്ധുവെന്ന് പോലീസ്, രണ്ടുപേർ കസ്റ്റഡിയിൽ

പതിനഞ്ചുവര്‍ഷമായി ആലുവയില്‍ ഓട്ടോ ഓടിക്കുന്ന ആളാണ് ജയ.

Published

|

Last Updated

കൊച്ചി | എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച സംഭവം ക്വട്ടേഷന്‍ ആക്രമണമാണെന്ന് പോലീസ്. മര്‍ദനത്തിനിരയായ ജയയുടെ ബന്ധു സജീഷാണ് ക്വട്ടേഷന്‍ കൊടുത്തത്. കുടുംബവഴക്കാണ് ക്വട്ടേഷനു പിന്നിലെ കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സജീവ് നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ ഭാര്യ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്നുപേരാണ് ജയയെ മര്‍ദിച്ചത്. മൂന്നുപേരില്‍ ഒരാള്‍ ആദ്യം എത്തുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞ് ജയയുടെ ഓട്ടോ വിളിക്കുകയായിരുന്നു.വാഹനം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറി.തുടര്‍ന്ന്  ആശുപത്രിയില്‍ എത്തിയതിനുശേഷം പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് ജയയെ യുവാക്കള്‍ ബീച്ചിലേക്ക് കൊണ്ടുപോയി.

ബീച്ചില്‍ നിന്നും നാലിടങ്ങളിലേക്ക് ഇവര്‍ ഓട്ടംപോയി. ഏതാണ്ട് പത്തുമണി പിന്നിട്ടതോടെ രാത്രി ഇനിയും ഓട്ടം തുടരാന്‍ കഴിയില്ലെന്നും മറ്റൊരു വാഹനം ഏര്‍പ്പാടാക്കിത്തരാമെന്നും ജയ പറഞ്ഞു. ഇതോടെ യുവാക്കള്‍ പ്രകോപിതരാവുകയും ജയയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരുക്കേറ്റ ജയ  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനഞ്ചുവര്‍ഷമായി ആലുവയില്‍ ഓട്ടോ ഓടിക്കുന്ന ആളാണ് ജയ.

 

Latest