Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള യാത്രാനിരക്കുകളുടെ വര്‍ധന റദ്ദാക്കണം; ഡോ ജോണ്‍ ബ്രിട്ടാസ് എം പി

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കയറുന്ന ആഭ്യന്തരയാത്രികരുടെ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് പകുതിയോളം കൂട്ടി 506 രൂപയില്‍ നിന്ന് 770 രൂപയാക്കി. വന്നിറങ്ങുന്നവരുടെ ഫീസ് 330 രൂപയും.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള വിമാനയാത്രാനിരക്കുകളുടെ വര്‍ധന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ജരാപ്പു രാംമോഹന്‍ നായിഡുവിന് കത്തയച്ചു.

അദാനി ഗ്രൂപ്പ് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ സേവനനിരക്കുകള്‍ വന്‍തോതില്‍ കൂട്ടിയിരിക്കുകയാണ്. ജൂലൈ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്ന് കാണിച്ച് ജൂണ്‍ 21-ന് എയര്‍പ്പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിക്കഴിഞ്ഞു. ഇത് വിമാനയാത്രികര്‍ക്കുമേല്‍ കടുത്ത ഭാരം ചുമത്തുന്ന നടപടിയാണ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നും കയറുന്ന ആഭ്യന്തരയാത്രികരുടെ യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് പകുതിയോളം കൂട്ടി 506 രൂപയില്‍ നിന്ന് 770 രൂപയാക്കി. വന്നിറങ്ങുന്നവരുടെ ഫീസ് 330 രൂപയും. അടുത്ത കൊല്ലം ഇത് യഥാക്രമം 840 രൂപയും 360 രൂപയുമാകും. അതിനടുത്ത കൊല്ലം 910 രൂപയും 390 രൂപയുമായി പിന്നെയും ഉയരും.

വിമാനങ്ങളുടെ ലാന്‍ഡിംഗ് ചാര്‍ജും കുത്തനെ കൂട്ടിയിരിക്കുകയാണ്. ഒരു ടണ്‍ വിമാനഭാരത്തിന് 309 രൂപയുണ്ടായിരുന്നത് മൂന്നിരട്ടിയോളം കൂട്ടി 890 രൂപയാക്കി. പാര്‍ക്കിംഗ് ചാര്‍ജും സമാനമായി വര്‍ധിപ്പിച്ചു. ഇതെല്ലാം തെക്കേ ഇന്ത്യയിലെ വിശേഷിച്ച് കേരളത്തിലെ യാത്രക്കാരെ ബാധിക്കും. സംസ്ഥാന തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഇതു ദോഷം ചെയ്യുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെയും ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിലെയും വരുമാനവും സേവനനിരക്കുകളും കത്തില്‍ താരതമ്യപ്പെടുത്തി കൊണ്ട് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുകാര്‍ തെറ്റായ രീതികള്‍ യാത്രക്കാര്‍ക്കുമേല്‍ അമിതഭാരം ചുമത്തി അധിക ലാഭം കൈപ്പറ്റുകയാണെന്ന് കണക്കുകള്‍ സഹിതം എം പി കത്തില്‍ വിശദീകരിക്കുന്നു.

Latest