Connect with us

National

ഇന്ത്യ സഖ്യത്തിന് വീണ്ടും വെല്ലുവിളി; നിതീഷ് കുമാർ വീണ്ടും എൻ ഡി എയിലേക്ക് ചേക്കേറിയേക്കുമെന്ന് അഭ്യൂഹം

നിതീഷ് കുമാറിന്റെ തിരിച്ചുവരവിന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗീകാരം നൽകിയതായി റിപ്പോർട്ടുകൾ

Published

|

Last Updated

പട്ന | ഇന്ത്യാ സഖ്യത്തിലെ പ്രധാനിയും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ വീണ്ടും ബിജെപിയിലേക്കെന്ന് അഭ്യൂഹം ശക്തം. അദ്ദേഹം ഇന്ത്യ സഖ്യം വിട്ട് എൻ ഡി എയിലേക്ക് തിരിച്ചുപോകുമെന്ന റിപ്പോർട്ടുകളാണ് ദേശീയ മാധ്യമങ്ങൾ നൽകുന്നത്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിൽ നേതൃത്വം നൽകിയ നിതീഷിന്റെ കൂറുമാറ്റം സഖ്യത്തിന് വൻ തിരിച്ചടിയാകും. സഖ്യം വിട്ട് ബംഗാളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമതാ ബാനർജിയും പഞ്ചാബിൽ ഒറ്റക്ക് മത്സരിക്കുമെന്ന് എഎപിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് നിതീഷും ഇടയുന്നത്.

നിതീഷ് കുമാറിന്റെ തിരിച്ചുവരവിന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗീകാരം നൽകിയതായി വാർത്തകളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബിഹാർ നിയമസഭ പിരിച്ചുവിടാനുള്ള സാധ്യതയും നിലനിൽക്കുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നതാണ് ബിജെപി നിതീഷ്കുമാറിന് മുന്നിൽ വെച്ച നിബന്ധന എന്നും സൂചനയുണ്ട്. ബിജെപി തങ്ങളുടെ എല്ലാ എംഎൽഎമാരെയും പട്‌നയിലേക്ക് വിളിച്ചുവരുത്തിയതായും വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, നിതീഷ് കുമാർ പക്ഷം മാറുന്നത് തടയാൻ ലാലു പ്രസാദ് യാദവ് സജീവ ശ്രമം നടത്തുന്നുണ്ട്. നിതീഷ് കുമാറുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. കോൺഗ്രസിന്റെ ഉന്നത നേതാക്കളും നിതീഷ് കുമാറുമായി ബന്ധപ്പെടുന്നുണ്ട്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ്’ യാത്രയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ വഴി നിതീഷ് കുമാറിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും ജനുവരി 30-ന് ബിഹാറില്‍ പ്രവേശിക്കുന്ന യാത്രയില്‍ നിതീഷ് പങ്കാളിയാകില്ലെന്നാണ് സൂചന.

നിതീഷ് കുമാർ ബുധനാഴ്ച ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ ലക്ഷ്യമിട്ട് സ്വജനപക്ഷപാതം നടത്തിയത് ബീഹാറിൽ രാഷ്ട്രീയ കോലിളക്കം സൃഷ്ടിച്ചിരുന്നു. ലാലുവിന്റെ പാർട്ടിയായ രാഷ്ട്രീയ ജനതാദളും (ആർജെഡി) നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡും (ജെഡിയു) തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിച്ചുവരുന്നതിനിടയിലായിരുന്നു ഇത്.

നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിലെ മഹാസഖ്യത്തിൽ ആർജെഡിക്കും കോൺഗ്രസിനും പുറമെ സിപിഐ(എംഎൽ), സിപിഎം, സിഎംഐ എന്നിവ ഉൾപ്പെടുന്നു. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്. നിലവിൽ രാഷ്ട്രീയ ജനതാദളിന് 79, ഭാരതീയ ജനതാ പാർട്ടിക്ക് 77, ജനതാദൾ യുണൈറ്റഡിന് 45, കോൺഗ്രസിന് 19, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എംഎൽ) 12, എഐഎംഐഎം 1, ഹിന്ദുസ്ഥാനി 4 എന്നിങ്ങനെയാണ് സീറ്റുകൾ. അവാം മോർച്ച (HAM), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ നിന്ന് 2 എംഎൽഎമാരും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് 2 എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയും ഉണ്ട്.

2014-ൽ നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് നിതീഷ്കുമാർ പാർട്ടി വിട്ടത്. പിന്നീട് 2017ൽ അദ്ദേഹം എൻ ഡി എയിൽ തിരിച്ചെത്തി. 2022ൽ വീണ്ടും എൻ ഡി എ വിട്ട് കോൺഗ്രസിനൊപ്പം സഖ്യം രൂപീകരിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest