Connect with us

National

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു; അഞ്ച് വര്‍ഷത്തിനകം നൂറു ബില്യണ്‍ ഡോളര്‍ വ്യാപാര ലക്ഷ്യം

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുഎഇ വ്യാപാര മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാറിയും തമ്മിലാണ് ഡല്‍ഹിയില്‍ കരാര്‍ ഒപ്പുവെച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയും യുഎഇയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുഎഇ വ്യാപാര മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും തമ്മിലാണ് ഡല്‍ഹിയില്‍ കരാര്‍ ഒപ്പുവെച്ചത്. 2014ല്‍ ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം യുഎഇയുമായി ഒപ്പുവെക്കുന്ന സുപ്രധാനമായ കരാറാണിത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപെടല്‍ വര്‍ധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. അടുത്ത അഞ്ച വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്. യുഎഇയിലേക്ക് കയറ്റി അയക്കുന്ന വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറക്കുവാനും കരാറില്‍ വ്യവസ്ഥയുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, രത്‌നം, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് സാധനങ്ങള്‍, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, അഗ്രി ഗുഡ്‌സ്, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍സ്, എഞ്ചിനീയറിംഗ് ഗുഡ്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കയറ്റുമതിക്ക് പ്രയോജനം ചെയ്യുന്നതാണ് കരാര്‍

880 പേജുള്ള കരാറില്‍ സ്വതന്ത്ര വ്യാപാരം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, സര്‍ക്കാര്‍ സംഭരണം, തന്ത്രപ്രധാന മേഖലകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി പിയൂഷ് ഗോയല്‍ പറഞ്ഞു. വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകാന്‍ കരാര്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തിനകം പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ തുറക്കപ്പെടാനും കരാര്‍ വഴിയൊരുക്കുമെന്ന് ഗോയല്‍ പറഞ്ഞു.

2011 സെപ്തംബറിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. 88 ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ പൂര്‍ത്തീകരിക്കാനായി. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്തിമമാക്കിയ സമ്പൂര്‍ണ്ണവും സമഗ്രവുമായ സാമ്പത്തിക പങ്കാളിത്ത കരാറാണ് ഇതെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ആഗോളതലത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. 2020-21ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 43.3 ബില്യണ്‍ ഡോളറാണ്. 2019-20ല്‍ ഇത് 59 ബില്യണ്‍ ഡോളറായിരുന്നു.

Latest