Connect with us

Kerala

വന്ധ്യതാ നിവാരണം: ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണം: ആരോഗ്യ മന്ത്രി

രജിസ്ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും സ്ഥാപനങ്ങളുടെ അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാനും നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷന്‍ നടത്തണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രജിസ്ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും ഇത്തരം സ്ഥാപനങ്ങളുടെ അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ ആര്‍ ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്‌നോളജി) ക്ലിനിക്കുകള്‍, എ ആര്‍ ടി ബേങ്കുകള്‍ തുടങ്ങിയവയാണ് എ ആര്‍ ടി സറോഗസി നിയമപ്രകാരം രജിസ്ട്രേഷന്‍ നടത്തേണ്ടത്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ്അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 18 എ ആര്‍ ടി ലെവല്‍ 1, 78 എ ആര്‍ ടി ലെവല്‍ 2, 20 സറോഗസി ക്ലിനിക്കുകള്‍ക്കും 24 എ ആര്‍ ടി ബേങ്കുകള്‍ക്കും രജിസ്ട്രേഷന്‍ നല്‍കിയിട്ടുണ്ട്. സറോഗസി നിയമം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ചൂഷണങ്ങള്‍ തടയാനും പ്രവര്‍ത്തനം സുതാര്യമാക്കാനും ആവശ്യമുള്ളവര്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും.

പരിശോധന നടത്തി നാലു തരത്തിലുള്ള ക്ലിനിക്കുകള്‍ക്കാണ് അംഗീകാരം നല്‍കി വരുന്നത്. സറോഗസി ക്ലിനിക്, എ ആര്‍ ടി ലെവല്‍ 1 ക്ലിനിക്, എ ആര്‍ ടി ലെവല്‍ 2 ക്ലിനിക്, എ ആര്‍ ടി ബേങ്ക് എന്നിവയാണ് അവ. സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബോര്‍ഡും അപ്രോപ്രിയേറ്റ് അതോറിറ്റിയുമുണ്ട്. സ്റ്റേറ്റ് ബോര്‍ഡിന്റെ മേധാവി ആരോഗ്യ വകുപ്പ് മന്ത്രിയും അപ്രോപ്രിയേറ്റ് അതോറിറ്റിയുടെ മേധാവി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമാണ്. സ്റ്റേറ്റ് ബോര്‍ഡിന്റെ പരിശോധനാ റിപോര്‍ട്ട് പ്രകാരം അപ്രോപ്രിയേറ്റ് അതോറിറ്റിയാണ് അംഗീകാരം നല്‍കുന്നത്. ഏതെങ്കിലും സ്ഥാപനത്തെപ്പറ്റി പരാതിയുണ്ടെങ്കില്‍ പരിശോധിച്ച് അതോറിറ്റി നടപടി സ്വീകരിക്കുന്നതാണ്. രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്- https://dhs.kerala.gov.in/en/vigilance/

 

Latest