Connect with us

Kerala

മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനു പകരം വര്‍ഗീയമായി വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: ചെന്നിത്തല

ഇക്കാര്യത്തില്‍ ബി ജെ പിയുടെയും സി പി എമ്മിന്റെയും ഉന്നം ഒന്നുതന്നെ

Published

|

Last Updated

തിരുവനന്തപുരം | മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനു പകരം വര്‍ഗീയമായി വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ബി ജെ പിയുടെയും സി പി എമ്മിന്റെയും ഉന്നം ഒന്നുതന്നെയാണ്.

ബി ജെ പിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് സംസ്ഥാന സര്‍ക്കാറാണ്. വര്‍ഗീയശക്തികള്‍ക്കു മുതലെടുക്കാനുള്ള സാഹചര്യമുണ്ടാക്കാതെ പ്രശ്നം ഉടനടി പരിഹരിക്കണം. മുനമ്പത്തു നിന്ന് ഒറ്റയാളെ പോലും കുടിയിറക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല.
സംസ്ഥാന സര്‍ക്കാര്‍ മനസു വെച്ചിരുന്നെങ്കില്‍ മുനമ്പം വിഷയം ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ക്കാന്‍ കഴിയുമായിരുന്നുവെന്നും ഇത്രയേറെ വലിച്ചു നീട്ടി വഷളാക്കിയത് സര്‍ക്കാര്‍ ആണെന്നും ചെന്നിത്തല പറഞ്ഞു.

മുനമ്പം വിഷയം സംസ്ഥാന സര്‍ക്കാര്‍ വലിച്ചു നീട്ടി വഷളാക്കിയ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കോടതിവിധി വന്ന് അന്വേഷണ കമ്മീഷനെ പുനസ്ഥാപിച്ചിരിക്കുന്നത്. അതിനുമുമ്പും പിമ്പും പരിഹാര നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടില്ല. മുനമ്പത്തെ ജനങ്ങളോട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതാണ്. ഈ സന്ദര്‍ഭത്തില്‍ കൃത്യമായ പരിഹാര നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ വന്നിരുന്നെങ്കില്‍ വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാതെ വിഷയം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വഖഫ് ബില്‍ വഴി ഇവിടെ പ്രശ്നപരിഹാരം ഉണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.ആശാവര്‍ക്കാര്‍മാരുടെ വിഷയത്തില്‍ ആര്‍ ചന്ദ്രശേഖെരനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നടപടിയാണ്. ഐ എന്‍ ടി യു സിക്ക് ഒരു നിലപാട് പാര്‍ട്ടിക്ക് മറ്റൊരു നിലപാട് എന്ന നിലയില്‍ പോകാന്‍ കഴിയില്ല. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് കോണ്‍ഗ്രസ് അനൂകൂലമാണ്. ആ നിലപാടിനോട് ചേര്‍ന്നു നിന്ന് സമരത്തില്‍ പങ്കാളിയാവുകയാണ് ഐ എന്‍ ടി യു സി ചെയ്യേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.

 

Latest