Connect with us

Kerala

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രകീര്‍ത്തനാരവത്തില്‍ മുഴുകി ആയിരങ്ങള്‍

ലബനാന്‍ മുഫ്തി ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് അല്‍ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

നോളജ് സിറ്റി |  മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനം പ്രവാചക സ്നേഹികള്‍ക്ക് നവ്യാനുഭവമായി. വര്‍ഷങ്ങളായി കോഴിക്കോട് നഗരത്തില്‍ വെച്ച് നടത്തുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് ആദ്യമായാണ് ജാമിഉല്‍ ഫുതൂഹ് വേദിയായത്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ലബനാന്‍ മുഫ്തി ശൈഖ് ഉസാമ അബ്ദുല്‍ റസാഖ് അല്‍ രിഫാഈ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബഹുസ്വര ജീവിതമാണ് ഇസ്്ലാം ലോകത്തിന് പഠിപ്പിച്ചതെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ പറഞ്ഞു. സമത്വവും സാമൂഹിക നീതിയും ഉള്‍ക്കൊള്ളുന്ന ആധുനിക നാഗരിക സങ്കല്‍പങ്ങളുടെ ഉത്ഭവം പ്രവാചാക ചര്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായ ഡോ. ഉസാമ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ വാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി.

ടുണീഷ്യയിലെ സൈത്തൂന യൂണിവേഴ്സിറ്റി പ്രതിനിധികളായ ശൈഖ് മുഹമ്മദ് അല്‍മദനി തൂനിസ്, ശൈഖ് അനീസ് മര്‍സൂഖ് തൂനിസ്, മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സംസാരിച്ചു. മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ ഭാഷണം നടത്തി.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമിന്റെ പ്രത്യേക പ്രതിനിധി സംഘത്തിലെ ദാതോ മുഹമ്മദ് നൂര്‍ മനൂട്ടി, ദാതോ അയ്യൂബ് ഖാന്‍ പിച്ചെ, ഡോ. ബശീര്‍ മുഹമ്മദ് അസ്ഹരി, ഗള്‍ഫ് രാജ്യങ്ങളിലെ പൗരപ്രമുഖര്‍ തുടങ്ങി വിദേശ പ്രതിനിധികളും പണ്ഡിതരും സാദാത്തുക്കളും സമ്മേളനത്തില്‍ അതിഥികളായി. ലോക പ്രശസ്തവും പാരമ്പരാഗതവുമായ പ്രകീര്‍ത്തന കാവ്യങ്ങളുടെ അവതരണത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന്, അന്താരാഷ്ട്ര വേദികളില്‍ മികവ് തെളിയിച്ച പ്രമുഖരുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണം നടന്നു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, പി ഹസന്‍ മുസ്ലിയാര്‍ വയനാട്, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കെ എസ് കെ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുന്നാസിര്‍ അഹ്സ്നി ഒളവട്ടൂര്‍, അബ്ദുര്‍റഹ്മാന്‍ ദാരിമി കൂറ്റമ്പാറ, റഹ്മത്തുല്ല സഖാഫി എളമരം, അബ്ദുറഹ്മാന്‍ ഹാജി കുറ്റൂര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ഡോ. അബ്ദുസ്സലാം മുഹമ്മദ് സംബന്ധിച്ചു.

2004 മുതലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതരെയും സാദാത്തുക്കളെയും പ്രകീര്‍ത്തന സംഘങ്ങളെയും ഒരുമിപ്പിച്ച് മര്‍കസിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ മീലാദ് കോണ്‍ഫറന്‍സുകള്‍ ആരംഭിച്ചത്. ഇത്തവണത്തെ സമ്മേളനത്തില്‍ പങ്കെടുക്കാനായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് എത്തിയത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ജാമിഉല്‍ ഫുതൂഹില്‍ നടന്ന സുഹ്ബ ആത്മീയ സഹവാസ ക്യാമ്പില്‍ മുന്നൂറില്‍ പരം പ്രതിനിധികളാണ് പങ്കെടുത്തത്.