Connect with us

International

ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമില്ല; ട്രംപിന് ഇറാൻ്റെ മറുപടി

ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണി മുഴക്കും; ഭീഷണി നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനി

Published

|

Last Updated

ടെഹ്റാന്‍ | ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകപ്പോകില്ലെന്നും തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാകില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനി പറഞ്ഞു.

1979ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംസാരിക്കവെയാണ് ഖമീനി ട്രംപിന്റെ ഭീഷണി തള്ളിക്കളിഞ്ഞത്. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യം തന്നെ ബാക്കിയുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്‍ എന്നെ കൊലപ്പെടുത്തുകയാണെങ്കില്‍ പിന്നെ ആ രാജ്യം തന്നെ ഉണ്ടാകില്ല. ഒന്നും അവശേഷിക്കില്ലെന്ന് ഓര്‍മ വേണം. അതിനുള്ള നിര്‍ദേശങ്ങള്‍ ഞാന്‍ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചുകൊണ്ടുള്ള ട്രംപിന്റെ ഭീഷണി.

എന്നാല്‍ നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണി മുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കുമെന്ന് ഖമീനി വ്യക്തമാക്കി. അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, അഭിപ്രായപ്രകടനം നടത്തുന്നു. ഭീഷണി മുഴക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക് നേരെ ഒരു ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷക്ക് നേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാകില്ലെന്ന് ഖമീനി വ്യക്തമാക്കി. അമേരിക്കയുമായി ചര്‍ച്ച നടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ലെന്നും അത് ഇറാന്റെ ഒരു പ്രശ്നത്തിനും പരിഹാരമാകില്ലെന്നും ഖമീനി പറഞ്ഞു.