Connect with us

Kerala

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഒളിച്ചുകളി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം.

Published

|

Last Updated

തിരുവനന്തപുരം | നീറ്റ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയിലെ ക്രമക്കേടില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകളാണ് പുറത്തുവന്നത്. അത്യന്തം ഗൗരവതരമായ വിഷയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീറ്റ് പരീക്ഷയിലെ അശ്രദ്ധ അതീവ ഗൗരവത്തോടെ കാണമെന്ന് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വീഴ്ചകള്‍ ഉണ്ടായെങ്കില്‍ അത് അംഗീകരിക്കണമെന്നും പരിഹരിക്കണമെന്നും കോടതി പറഞ്ഞു. കുട്ടികളുടെ കഠിനാധ്വാനത്തെ കാണാതെ പോകരുതെന്നും കോടതി വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പുകാരെന്ന നിലയില്‍ നീതിപൂര്‍വമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത എന്‍ടിഐക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാല്‍ പോലും പരിഹരിക്കപ്പെടണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ ഏജന്‍സി തയാറാകണം. തുടര്‍ നടപടി എന്താണെന്ന് ഏജന്‍സി വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:
മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള നീറ്റ്-യു ജി പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്കും (എന്‍ ടി എ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്. നീറ്റ് യു ജി പരീക്ഷാ ഫലത്തെപ്പറ്റി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണ്. പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവതരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യജനകമാണ്.

നേരത്തെയുണ്ടായിരുന്ന സംസ്ഥാന തലത്തിലുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നിര്‍ത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാരുകള്‍ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച വിവാദവും ഉള്‍പ്പെടെ ഗുരുതര വീഴ്ചകളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷയില്‍ പലയിടങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാനും വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്ര സര്‍ക്കാരിനോ പരീക്ഷ നടത്തുന്ന ഏജന്‍സിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികള്‍ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തരമായി പരിഹാരം കാണാനും കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.

 

 

Latest