Connect with us

Kerala

അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചിന്റെ ഭാഗമായി ഡ്രഡ്ജന്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി

66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്.

Published

|

Last Updated

ബെംഗ്‌ളൂരു | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചിന്റെ ഭാഗമായി ഡ്രഡ്ജന്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ നദിയില്‍ മുങ്ങുന്നതിന് അനുമതി തേടി. അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അര്‍ജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരി എത്തിയിരുന്നു.

66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്. അര്‍ജുന്റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന സി പി 4 ന് സമീപമാണ് ഈശ്വര്‍ മാല്‍പെ മുങ്ങുന്നത്.
ഏതാണ്ട് 20 മിനിറ്റോളം ഡ്രഡ്ജര്‍ ഉപയോഗിച്ച് ഇന്നലെ നടത്തിയ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ ആയില്ല. ലോറിയില്‍ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്റെത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി.

മൂന്നാം ദൗത്യത്തില്‍ ലോറിയുടെ ക്യാബിന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു. തങ്ങള്‍ക്ക് ഇത് അവസാന പ്രതീക്ഷയാണ്. ഭര്‍ത്താവ് ഇവിടെയുണ്ട്. അര്‍ജുന്‍ അപകടത്തില്‍പ്പെട്ട സ്ഥലം കാണാനാണ് എത്തിയത്. ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങള്‍ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു അറിയിച്ചു. പരിശോധനയ്ക്ക് ജില്ല ഭരണകൂടം അനുമതി നല്‍കിയതോടെ ഈശ്വര്‍ മാല്‍പേ ഉടന്‍ പുഴയിലിറങ്ങി. പുഴയിലെ സാഹചര്യം തെരച്ചിലിന് അനുകൂലമെന്ന് ഈശ്വര്‍ മാല്‍പേ പറഞ്ഞു.നേരത്തെ പുഴയില്‍ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിര്‍ദേശിച്ച മൂന്ന് പ്രധാന പോയന്റുകളിലാകും ഇന്ന് തെരച്ചിലെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയയും വ്യക്തമാക്കി. വിദഗ്ധരുമായി സംസാരിച്ച ശേഷം അന്തിമതീരുമാനമുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

 

Latest