Connect with us

International

ഇറാനുനേരെ ഇസ്‌റാഈലിന്റെ രൂക്ഷമായ വ്യോമാക്രമണം

തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമെന്ന് ഇറാന്‍ പ്രതികരിച്ചു.

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാനുനേരെ ഇസ്‌റാഈലിന്റെ രൂക്ഷമായ വ്യോമാക്രമണം. ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇറാന്റെ തിരിച്ചടി എന്തായാലും നേരിടാന്‍ സജ്ജമാണെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമെന്ന് ഇറാന്‍ പ്രതികരിച്ചു.

വ്യോമാക്രമണത്തെ തുടര്‍ന്ന് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉഗ്രസ്‌ഫോടനങ്ങളുണ്ടായി. ഇറാന്റെ നിരന്തര പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്‌റാഈല്‍ വ്യക്തമാക്കി. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അടക്കം ഉണ്ടായ ഉഗ്രസ്‌ഫോടനങ്ങളില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയില്‍ ടെഹ്‌റാനില്‍ മാത്രം അഞ്ചിലധികം വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ടുള്ള ഇസ്‌റാഈലിന്റെ ആക്രമണം വീണ്ടും യുദ്ധം രൂക്ഷമാക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക പടര്‍ത്തി. ഇസ്‌റാഈല്‍ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു.

ഇസ്‌റാഈലിനുനേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഇസ്‌റാഈലിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തില്‍ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കിയിരുന്നു.