Connect with us

International

ഗസ്സയിൽ അഭയാർഥി ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന് നേരെ ഇസ്റാഈൽ വ്യോമാക്രമണം; 28 മരണം

ദേർ അൽ ബലാഹ് പട്ടണത്തിലെ റുഫൈദ അൽ അസ്‍ലമിയ സ്കൂളിന് നേരെയായിരുന്നു ആക്രമണം.

Published

|

Last Updated

ഗസ്സ | മധ്യ ഗസ്സ മുനമ്പിലെ അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്റാഈൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി ഫലസ്തീന് റെഡ് ക്രസന്റ് അറിയിച്ചു. ദേർ അൽ ബലാഹ് പട്ടണത്തിലെ റുഫൈദ അൽ അസ്‍ലമിയ സ്കൂളിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്നുള്ള ഒരു വീഡിയോയിൽ പ്രദേശത്ത് പുക മൂടിയതും പരിക്കേറ്റവരെ സഹായിക്കാൻ ആളുകൾ ഓടുന്നതും നിരവധി കുട്ടികൾ പ്രാദേശിക അൽ-അഖ്സ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതും കാണാം. സ്കൂളിലെ കമാൻഡ് ആൻഡ് കണ്ട്രോൾ സെന്ററിൽ പ്രവർത്തിക്കുന്ന ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു.

ഒരു വർഷമായി ഗസ്സയിൽ തുടരുന്ന ഇസ്റാഈൽ നരമേധത്തെ തുടർന്ന് വീടുകളിൽ നിന്ന് പലായനം ചെയ്ത 1.9 ദശലക്ഷം ഫലസ്തീനികൾക്ക് വിവിധ സ്കൂളുകളിലാണ് അഭയം നൽകിവരുന്നത്. ഈ അഭയ കേന്ദ്രങ്ങൾ ഹമാസിന്റെ കമാൻഡ് സെന്ററുകളായി മാറുന്നുവെന്ന് ആരോപിച്ചാണ് ഇസ്റാഈൽ സൈന്യം ഇവിടം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്.

2023 ഒക്ടോബർ 7 ന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ ഗസ്സയിൽ 42,060 ലധികം ആളുകൾ കൊല്ലപ്പെട്ടതായി പ്രദേശത്തെ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest