Connect with us

Ongoing News

ജമാഅത്തിന്റെ ബൈതുസ്സകാത്തിന് കോടതിയില്‍ തിരിച്ചടി; രണ്ട് ഹരജികളും തള്ളി

'സകാത്ത് കൊള്ളക്കെതിരെ ഫെയ്‌സ് ബുക്ക് ലൈവില്‍' എന്ന തലക്കെട്ടോടു കൂടി 2020 മെയ് 29നാണ് ഹമീദ് പോസ്റ്റിട്ടത്.

Published

|

Last Updated

കോഴിക്കോട് | ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസകാത്ത് കമ്മിറ്റിക്ക് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍നിന്നും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍നിന്നും തിരിച്ചടി.സംഘടിത സകാത്തിനെ വിമര്‍ശിച്ച് ഫേസ് ബുക്ക് വീഡിയോ പുറത്തിറക്കിയ ഹമീദ് കാരാടിനെതിരെ ബൈത്തുസകാത്ത് കേരളയുടെ സെക്രട്ടറി സ്വാദിഖ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

‘സകാത്ത് കൊള്ളക്കെതിരെ ഫെയ്‌സ് ബുക്ക് ലൈവില്‍’ എന്ന തലക്കെട്ടോടു കൂടി 2020 മെയ് 29നാണ് ഹമീദ് പോസ്റ്റിട്ടത്.ഇസ്ലാമിക നിയമപ്രകാരം സകാത്ത് അര്‍ഹതപ്പെട്ട എട്ട് വിഭാഗങ്ങള്‍ക്ക് അതത് വ്യക്തികള്‍ തന്നെ എത്തിച്ചു നല്‍കേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്ലാമിയുടെ സംഘടിത സകാത്ത് പദ്ധതിയായ ബൈത്തുസകാത്തിലൂടെ ഈ കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്നുമായിരുന്നു വീഡിയോയിലെ വിമര്‍ശനം. കൂടാതെ, മാധ്യമം, മീഡിയാ വണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി സകാത്ത് വിഹിതം ഉപയോഗിക്കുന്നുവെന്നും തെളിവ് സഹിതം ഹമീദ് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ തന്നെ നേതാക്കളുടേയും പ്രസ്തുത വിഭാഗത്തിന്റെ പുസ്തകങ്ങളിലെ പരാമര്‍ശങ്ങളും കൂടുതല്‍ തെളിവിനായി ഹാജരാക്കി.ഹമീദ് കാരാടിന്റെ വീഡിയോ ബൈതുസകാത്ത് കേരളയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പദ്ധതിക്ക് ലഭിക്കുന്ന സഹായങ്ങളില്‍ ഇടിവുണ്ടായെന്നും കാണിച്ചാണ് കമ്മിറ്റി കോടതിയെ സമീപിച്ചത്.ഹമീദില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ മുന്‍സിഫ് കോടതിയിലും അദ്ദേഹത്തെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ക്രിമിനല്‍ കോടതിയിലുമാണ് ഹരജികള്‍ നല്‍കിയിരുന്നത്.
പ്രവാസിയായ ഹമീദ് ഒമാനില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു തുടക്കത്തില്‍ കേസ് നടന്നത്.

സ്ഥലത്തില്ലാത്ത കാരണത്താല്‍ കോടതിയില്‍ അദ്ദേഹത്തിന് ഹാജരാകാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് 2022 ഫെബ്രുവരിയില്‍ കേസ് എക്‌സ്പാര്‍ട്ട് വിധിയിലൂടെ ബൈതുസകാത്ത് കമ്മിറ്റിക്ക് അനുകൂലമായി.ശേഷം നാട്ടിലെത്തിയ ഹമീദ് പിന്നീട് കോടതിയില്‍ ഹാജരാകുകയും എക്‌സ്പാര്‍ട്ട് ഉത്തരവ് കോടതി പിന്‍വലിക്കുകയുമായിരുന്നു. ഹമീദ് കാരാട് കോടതിയില്‍ ഹാജരായ ശേഷം ബൈതുസകാത്ത് കമ്മിറ്റിയുടെ സെക്രട്ടറിയേയും രണ്ട് സാക്ഷികളേയും കോടതിയില്‍ വിസ്തരിച്ചു. രണ്ട് മണിക്കൂറോളം വാദങ്ങളും നടന്നു.

ശേഷം ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി ജഡ്ജി പി വിവേകാണ് പുറപ്പെടുവിച്ചത്.ഹമീദിനെ ശിക്ഷിക്കണമെന്ന ഹരജി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി അഞ്ജലിയാണ് തളളിയത്. ഹമീദ് കാരാടിന് വേണ്ടി അഡ്വക്കേറ്റ് മാരായ അഡ്വ. കെ ഷഹസാദ് ചാലപ്പുറം, അഡ്വ. സഹീര്‍ മൂടാടി എന്നിവരും ബൈതുസകാത്ത് കമ്മിറ്റിക്ക് വേണ്ടി അഡ്വ.ആമീന്‍ ഹസ്സനും ഹാജരായി.


---- facebook comment plugin here -----


Latest