Connect with us

Jharkhand

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രി; ചംപയ് സോറന്‍ സ്ഥാനമൊഴിഞ്ഞു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറന്‍ ഇ ഡി കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്

Published

|

Last Updated

റാഞ്ചി | ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന് വീണ്ടും മുഖ്യമന്ത്രി പദം കൈമാറുന്നതിനായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ചംപയ് സോറന്‍ രാജിവച്ചു.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് ഹേമന്ത് സോറനായി ചംപയ് വീണ്ടും മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞത്. ചംപയ് സോറന്റെ വീട്ടില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് ഹേമന്ത് സോറന്‍ ഉടന്‍ മുഖ്യമന്ത്രിയായി തിരികെയെത്തണമെന്ന് തീരുമാനമായത്. ഒക്ടോബറില്‍ ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യ സഖ്യത്തിന്റെ ഈ നീക്കം. ജെ എം എം, കോണ്‍ഗ്രസ്, ആര്‍ ജെ ഡി എം എല്‍ എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

തീരുമാനത്തിനു പിന്നാലെ രാജ്ഭവനില്‍ എത്തി നിലവിലെ മുഖ്യമന്ത്രിയായ ചംപയ് സോറന്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവും ഹേമന്ത് സോറന്‍ ഉന്നയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറന്‍ ഇ ഡി കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് ഇ ഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബി ജെ പി രംഗത്തുവന്നു. മുതിര്‍ന്ന ആദിവാസി നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ രംഗത്തുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പ്രതികരിച്ചു.

---- facebook comment plugin here -----

Latest