Connect with us

Kerala

ജിം സന്തോഷ് വധം; മുഖ്യപ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍

ഇതോടെ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും പിടിയിലായി

Published

|

Last Updated

കൊല്ലം | വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ ഓച്ചിറ സ്വദേശി അലുവ അതുലിനെയാണ് തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ നേരിട്ട് പങ്കുള്ള ആറ് പ്രതികളും പിടിയിലായി. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ പങ്കജ് മേനോന്‍ അടക്കം 13 പേരാണ് ഇതുവരെ പിടിയിലായത്.

മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. ആറംഗ സംഘമാണ് കാറില്‍ എത്തി സന്തോഷിനെ വെട്ടിയും അടിച്ചും സ്‌ഫോടക വസ്തു എറിഞ്ഞും കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തിലെ പ്രധാനിയായ അലുവ അതുല്‍ കേരളത്തിന് അകത്തും പുറത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതിയെ തമിഴ്‌നാട് തിരുവള്ളൂരില്‍ നിന്ന് പിടികൂടിയത്.

ഇതോടെ കൊലയാളി സംഘത്തിലെ ആറ് പേരും പിടിയിലായി. രാജപ്പനെന്ന രാജീവ്, ഹരി, സോനു, പ്യാരി, സാമുവല്‍ എന്നിവര്‍ റിമാന്‍ഡിലാണ്. ഓച്ചിറ സ്വദേശിയായ പങ്കജ് മേനോനാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസിന്റെ നിഗമനം. പങ്കജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് സന്തോഷ് ഒടുവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്.

ജാമ്യത്തില്‍ ഇറങ്ങിയ സന്തോഷിനെ പങ്കജ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം. പങ്കജും റിമാന്‍ഡിലാണ്. പ്രതികള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയ മനു, ചക്കര അതുല്‍ എന്നിവര്‍ ഉള്‍പ്പടെ മറ്റ് നാല് പേര്‍ കൂടി റിമാന്‍ഡില്‍ കഴിയുകയാണ്. അലുവ അതുലിനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി കരുനാഗപ്പള്ളി പോലീസിന്റെ കസ്റ്റഡിയില്‍ തുടരുന്നു.

 

Latest