Connect with us

Kerala

കാരന്തൂര്‍ ലഹരിവേട്ട; അന്താരാഷ്ട്ര കണ്ണികളായ വിദേശികളെ പിടിച്ചത് പഞ്ചാബില്‍ നിന്ന്

ടാന്‍സാനിയക്കാരായ ഡേവിഡ് എന്‍ഡമിയും അറ്റ്ക ഹാരുണ എന്ന യുവതിയുമാണ് പിടിയിലായത്

Published

|

Last Updated

കോഴിക്കോട് | കാരന്തൂരില്‍ നിന്ന് രാസലഹരി പിടികൂടിയ കേസില്‍ അന്താരാഷ്ട്ര മയക്കുമരുന്നു കടത്തിന്റെ സുപ്രധാന കണ്ണികളായ വിദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരായ ടാന്‍സാനിയക്കാരായ ഡേവിഡ് എന്‍ഡമിയും അറ്റ്ക ഹാരുണ എന്ന യുവതിയുമാണ് പഞ്ചാബിലെ ഫഗ്വാരയില്‍ വച്ച് പിടിയിലായത്.

ഇവര്‍ക്ക് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. പഞ്ചാബിലെ പ്രമുഖ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് പിടിയിലായവര്‍. സര്‍വ്വകലാശാലക്കടുത്ത് പെയിം ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ കിരണും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ ജനുവരി 21 ന് കാരന്തൂരിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച് 221 ഗ്രാം എം ഡി എംഎയുമായി രണ്ട് യുവാക്കളെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഈ കേസിന്റെ തുടര്‍ അന്വേഷണത്തില്‍ മൈസൂരില്‍ വെച്ച് മുഹമ്മദ് അജ്മല്‍ എന്നായാളെ അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പഞ്ചാബ്, ഡല്‍ഹിയിലെ നോയിഡ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന എം ഡി എം എ നിര്‍മ്മാണശാലയുമായി ബന്ധമുള്ളവരാണ് പിടിയിലായ ടാന്‍സാനിയന്‍ യുവാവും യുവതിയുമെന്ന് പോലീസ് അറിയിച്ചു.

ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നവരാണ് പ്രതികള്‍. എന്നാല്‍ ലഹരി ഉപയോഗിക്കുന്നവര്‍ അല്ലെന്നാണ് പിടിയിലായ യുവാവും യുവതിയും പോലീസിനോട് പറഞ്ഞത്. പ്രതികളില്‍ നിന്ന് രണ്ട് ലാപ് ടോപ്, മൂന്ന് മൊബൈല്‍ ഫോണ്‍ എന്നിവയും പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലയിലെ മറ്റ് ലഹരി കേസുകളിലും സമാന രീതിയില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു. കേരളത്തിലേക്ക് ആര് ലഹരി കടത്താന്‍ ശ്രമിച്ചാലും രാജ്യത്ത് എവിടെയാണെങ്കിലും കുറ്റവാളികളെ അവിടെ ചെന്ന് പിടികൂടുമെന്നും ഡി സി പി അറിയിച്ചു.

 

Latest