Connect with us

National

കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍: റിപോര്‍ട്ട് തേടി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ചാണ് റിപോര്‍ട്ട് തേടിയത്. രണ്ട് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.

Published

|

Last Updated

ന്യൂഡല്‍ഹി | ബെംഗളൂരുവിലെ ഒരു പ്രദേശത്തെ പാക്കിസ്ഥാന്‍ എന്ന് വിളിക്കുകയും ഒരു അഭിഭാഷകയെ കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്ത കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ നടപടിയില്‍ സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി. വിഷയത്തില്‍ പരമോന്നത കോടതി റിപോര്‍ട്ട് തേടി.

വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ചാണ് റിപോര്‍ട്ട് തേടിയത്. രണ്ട് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആര്‍ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

‘മൈസൂരു റോഡിലെ മേല്‍പ്പാലത്തില്‍ പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ എത്തുക ഇന്ത്യയില്‍ അല്ല പാക്കിസ്ഥാനിലാണ്. അവിടെ നിയമം ബാധകമല്ല എന്നതാണ് യാഥാര്‍ഥ്യം’- എന്നായിരുന്നു വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദയുടെ പരാമര്‍ശം. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

‘എതിര്‍കക്ഷിയെ കുറിച്ച് എല്ലാം അറിയാമെന്ന് തോന്നുന്നല്ലോ. അടിവസ്ത്രത്തിന്റെ നിറം പോലും വെളിപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നു’.- ഇങ്ങനെയാണ് വനിതാ അഭിഭാഷകയോട് ഒരു വാദത്തിനിടെ ജഡ്ജി പറഞ്ഞത്. ഈ രണ്ട് പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഭരണഘടനാ കോടതി ജഡ്ജിമാര്‍ക്ക് അവരുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബഞ്ച് നിരീക്ഷിച്ചു. കോടതികളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മര്യാദയ്ക്ക് അനുയോജ്യമായിരിക്കണം ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍.

Latest