Connect with us

Kerala

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്: അഞ്ച് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്

അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരുടെയും ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

Published

|

Last Updated

കൊല്ലം|കൊല്ലം കരുനാഗപള്ളിയില്‍ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം യുവാവിനെ വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു പോലീസ്. അതുല്‍, ഹരി, പ്യാരി, രാജപ്പന്‍ എന്നിവരുടെയും ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന പങ്കജിന്റെയും ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പ്രതികള്‍ ഒളിവിലാണുള്ളത്. പ്രതികളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്.

ഇന്നലെ പുലര്‍ച്ചെ രണ്ടേകാലോടെയാണ് കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷിനെ അക്രമി സംഘം വെട്ടിക്കൊന്നത്. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്. ഇയാളെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് നിഗമനം.അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്.

കേസില്‍ ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ച് പ്രതികളില്‍ നാലുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണ്. ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്നയാളാണ് പങ്കജ്. പങ്കജിനെ നേരത്തെ കൊല്ലപ്പെട്ട സന്തോഷ് ആക്രമിച്ചിരുന്നു. ഈ കേസിലാണ് വധശ്രമം ഉള്‍പ്പെടെ ചുമത്തപ്പെട്ട സന്തോഷ് ജയിലില്‍ കഴിഞ്ഞത്. പങ്കജിനെ സന്തോഷ് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമായി സന്തോഷിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

 

 

Latest