Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്: നാല് വര്‍ഷമായിട്ടും കുറ്റപത്രം ഇല്ല; പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി

കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി|കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം വൈകുന്നതില്‍ പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി. നാലു വര്‍ഷമായിട്ടും അന്വേഷണ പുരോഗതി ഉണ്ടാകാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഇഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇങ്ങനെ പോയാല്‍ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി അറിയിച്ചു. സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിനെതിരായ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കേസ് അന്വഷണത്തിന് ഒറിജിനല്‍ രേഖകള്‍ തന്നെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശിപിടിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അന്വേഷണം വൈകുന്നതിന് വിചിത്രമായ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

ഇപ്പോഴത്തെ നിലയില്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ മൂന്നു മാസത്തെ സമയം വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാത്തത് എന്തുകൊണ്ടാണെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. കരുവന്നൂര്‍ കേസ് സി ബി ഐക്ക് കൈമാറണമെന്ന ഹരജി ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കും.

 

Latest