International
കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി; ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിൽ
രാജ്യം മാറ്റത്തിനുവേണ്ടിയാണ് വോട്ടുചെയ്തെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍
![](https://assets.sirajlive.com/2024/07/ke-897x538.jpg)
ലണ്ടന്‍ | കെയര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രിയായി നിയമിച്ചതായി അറിയിച്ച് ബെക്കിങ്ങ്ഹാം കൊട്ടാരം. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിന് രാജിക്കത്ത് കൈമാറിയിരുന്നു.
ഋഷി സുനകിന്റെ രാജിക്ക് പിന്നാലെയാണ് കെയ്ര്‍ സ്റ്റാര്‍മര്‍ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയത്. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസില്‍ നിന്നാണ് വിജയിച്ചത്.
രാജ്യം മാറ്റത്തിനുവേണ്ടിയാണ് വോട്ടുചെയ്തെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും. മാറ്റത്തിനുവേണ്ടിയുള്ള ജോലി അടിയന്തരമായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 370 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 90 സീറ്റുകളില്‍ ഒതുങ്ങി. വരുന്ന ജനുവരിവരെ സര്‍ക്കാരിന് കാലാവധി ഉണ്ടായിരുന്നിട്ടും ഋഷി സുനക് ഭരണകാലാവധി തീരുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകളാണ് വേണ്ടത്.