Connect with us

vd satheesan

തീരദേശ ഹൈവേ കേരളത്തിന് ആവശ്യമില്ല: വി ഡി സതീശന്‍

വിഷയം യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞ അദ്ദേഹം ഡി പി ആര്‍ ഇല്ലാത്ത പദ്ധതിയാണിതെന്നും കുറ്റപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പുതിയ തീരദേശ ഹൈവേ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ടൂറിസം വികസനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ ഹൈവേ പദ്ധതിയെക്കുറിച്ച് ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നത്. വിഷയം യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞ അദ്ദേഹം ഡി പി ആര്‍ ഇല്ലാത്ത പദ്ധതിയാണിതെന്നും കുറ്റപ്പെടുത്തി. പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. എന്‍ എച്ച് 66 പല മേഖലയിലും തീരദേശം വഴിയാണ് പോകുന്നത്. മറ്റൊരു തീരദേശ ഹൈവേ ആവശ്യമില്ല. പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കല്‍ നടത്തിയാല്‍ അവര്‍ക്ക് പകരം നല്‍കാന്‍ ഭൂമിയുണ്ടാകില്ല. കേരളത്തില്‍ 63% തീരപ്രദേശവും വലിയ പ്രതിസന്ധിയിലാണ്.

തീരശോഷണം വന്‍തോതില്‍ നടക്കുന്ന ഇടത്ത് ദേശീയപാത പ്രായോഗികമല്ല.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്നതാണു പദ്ധതി. പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള പാക്കേജ് നിലവിലുള്ളതിന്റെ മൂന്നിലൊന്ന് പോലും വരുന്നില്ല. തീരദേശ വാസികളെ രണ്ടാംകിട പൗരന്മാരായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്.

നിലവില്‍ തീരദേശത്തുള്ള റോഡുകള്‍ നവീകരിച്ച് ദേശീയപാതയുമായി ബന്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ദേശീയ ജലപാത പദ്ധതി കോടികള്‍ ചെലവഴിച്ചിട്ടും എവിടെയും എത്തിയിട്ടില്ല. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Latest