Connect with us

From the print

കെ എം ബഷീർ കൊലപാതകം; ശ്രീറാം ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകണം

കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹരജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് വിചാരണക്കായി കോടതി വിളിച്ചുവരുത്തുന്നത്

Published

|

Last Updated

തിരുവനന്തപുരം | സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകണം. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ ശ്രീറാമിന് കോടതി സമയം അനുവദിച്ചിരുന്നു. ഇന്ന് കോടതിയിൽ ഹാജരായി വാദം ബോധിപ്പിക്കാൻ കഴിഞ്ഞ ജൂൺ ആറിന് കേസ് പരിഗണിച്ചപ്പോൾ കോടതി ഉത്തരവിട്ടിരുന്നു.

കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാൻ സമയം തേടിയത്. കഴിഞ്ഞ ജൂൺ ആറിനും മാർച്ച് 30നും ഡിസംബർ 11നും കേസ് പരിഗണിച്ചപ്പോഴായിരുന്നു സമയം തേടിയത്. ജഡ്ജി കെ പി അനിൽ കുമാറാണ് കേസ് പരിഗണിക്കുന്നത്.

കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹരജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് വിചാരണക്കായി കോടതി വിളിച്ചുവരുത്തുന്നത്. 2023 ആഗസ്റ്റ് 25നാണ് കേസിൽ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷൻ ഹരജി തിരസ്‌കരിച്ചത്.

നരഹത്യാ കേസ് നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. സമാനമായ നിലപാട് നേരത്തേ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യാക്കുറ്റത്തിന് ശ്രീറാം വിചാരണ നേരിടാൻ സാഹചര്യം ഒരുങ്ങിയത്. നരഹത്യാക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു പ്രതിയുടെ പ്രധാന വാദം. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപോർട്ടിൽ തന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടോർ വാഹന നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം സുപ്രീം കോടതിയിലും ഉന്നയിച്ചത്. വേഗത്തിൽ വാഹനമോടിച്ചുവെന്നുള്ളതുകൊണ്ട് അത് നരഹത്യാ കേസാകില്ലെന്നും വാദിച്ചിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ അമിതമായി മദ്യപിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിപ്പിച്ചാണ് ബഷീറിനെ കൊലപ്പെടുത്തിയത്.

Latest