Kerala
കോഴിക്കോട് ബസ് അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
ബസ് തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു
കോഴിക്കോട്|കോഴിക്കോട് അരയിടത്ത് പാലത്ത് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. മുഹമ്മദ് ജംശീറാണ് കസ്റ്റഡിയിലായത്. വേഗതയിലായിരുന്നു ബസെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. പരുക്കേറ്റ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്. ബസ് തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ രാവിലെ മരിച്ചിരുന്നു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. സാനിഹ് സഞ്ചരിച്ച ബൈക്കിലിടിച്ചായിരുന്നു ബസ് മറിഞ്ഞത്. മുഹമ്മദ് സാനിഹ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ വൈകുന്നേരം നാലിനാണ് കോഴിക്കോട്-മാവൂര്‍-കൂളിമാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് അപകടത്തിൽപ്പെട്ടത്. 54 പേരാണ് പരുക്കേറ്റ് ചികിത്സ തേടിയത്. 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ആശുപത്രിയിലും നിരവധി പേർ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ചികിത്സയിലാണ്. പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബസിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ആളുകളെ മാറ്റിയ ശേഷം ക്രെയില്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്.