Connect with us

From the print

വനത്തിലെ മഞ്ഞക്കൊന്ന കെ പി പി എൽ മുറിക്കും

മെട്രിക് ടണ്ണിന് 350 രൂപ • തുക സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന്

Published

|

Last Updated

തിരുവനന്തപുരം | വയനാട് വന്യജീവി സങ്കേതത്തിലെയും മറ്റ് വനപ്രദേശങ്ങളിലെയും അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള പേപർ പ്രൊഡക്ട്സ് ലിമിറ്റഡിന് (കെ പി പി എൽ) അനുവാദം നൽകി വനം വകുപ്പ് ഉത്തരവിട്ടു. നോർത്ത് വയനാട് ഡിവിഷൻ പരിധിയിൽ നിന്ന് 5,000 മെട്രിക് ടൺ മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനാണ് അനുവാദം. മെട്രിക് ടണ്ണിന് 350 രൂപയാണ് നിരക്ക്. ഈ തുക സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന് വിനിയോഗിക്കും.
വനപ്രദേശങ്ങളിലെ ജൈവവൈവിധ്യത്തിനും ജീവികൾക്കും മഞ്ഞക്കൊന്ന വിനാശകരമാണെന്ന വിവിധ റിപോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. മഞ്ഞക്കൊന്ന പരീക്ഷണാടിസ്ഥാനത്തിൽ പൾപ്പ് വുഡായി എടുക്കാൻ തയ്യാറാണെന്ന് കെ പി പി എൽ വനം വകുപ്പിനെ അറിയിച്ചിരുന്നു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 29 പ്രകാരം വന്യജീവി സങ്കേതങ്ങളിൽ നിന്ന് യാതൊരുവിധ മരവും വാണിജ്യം അടക്കമുള്ള ഒരാവശ്യത്തിനും നീക്കം ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ, മദ്രാസ് ഹൈക്കോടതി മഞ്ഞക്കൊന്ന പോലുള്ള കളകൾ നീക്കം ചെയ്യുന്നതിന് തടസ്സമില്ലെന്ന് 2022 ആഗസ്റ്റിൽ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചുചേർത്ത യോഗ തീരുമാനങ്ങളെ തുടർന്നാണ് ഇപ്പോഴത്തെ ഉത്തരവ്.
നോർതേൺ സർക്കിളിന്റെ കീഴിലുള്ള വയനാട് വനമേഖലയിലെ വിവിധ ഭാഗങ്ങളിലായി 50ഓളം ഹെക്ടറിലെ മഞ്ഞക്കൊന്ന മരം നിർമാർജനം ചെയ്തതായും 110 ഹെക്ടറിലുള്ളവ നിർമാർജനം ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിന്റെ ഭാഗമായി 2023- 24, 2024- 25 വർഷങ്ങളിൽ 1532.52 ഹെക്ടർ സ്ഥലത്ത് അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, വാറ്റിൽ തുടങ്ങിയ തോട്ടങ്ങൾ നിർമാർജനം ചെയ്യുക ലക്ഷ്യമിട്ട് ഒരു ലക്ഷം മെട്രിക് ടൺ അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കാൻ കെ പി പി എല്ലിന് അനുമതി നൽകിയിട്ടുണ്ട്.
മഞ്ഞക്കൊന്ന അടക്കം അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം വന്യജീവികളുടെ ഭക്ഷ്യലഭ്യത വർധിപ്പിക്കുന്നതിനായി കാട്ടിൽ തന്നെ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് ഇതിനകം 1346.54 ഹെക്ടർ സ്ഥലം സ്വാഭാവിക വനമാക്കിയിട്ടുണ്ട്. ഇതിലൂടെ വന്യജീവികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനും ജീവികൾക്ക് വനത്തിൽ തന്നെ ഭക്ഷണം ഉറപ്പുവരുത്താനും സാധിക്കും. ഇങ്ങനെ വന്യജീവികൾ വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് വലിയ തോതിൽ കുറക്കാമെന്നും വകുപ്പ് കരുതുന്നു.

---- facebook comment plugin here -----

Latest