From the print
അഭിഭാഷക അക്കാദമിക്ക് ശിലയിട്ടത് ഹൈന്ദവ രീതിയിൽ; വിമർശവുമായി ലോയേഴ്സ് യൂനിയൻ
സംസ്ഥാന സ ർക്കാർ അനുവദിച്ച ഭൂമിയിൽ നിർമിക്കുന്ന അക്കാദമിയുടെ നിർമാണ ഉദ്ഘാടന ചടങ്ങ് മതപര ചടങ്ങാക്കി മാറ്റിയ നടപടി ബാർ കൗൺസിൽ ഭാരവാഹികൾ കാണിച്ച വെല്ലുവിളിയാണെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ
![](https://assets.sirajlive.com/2025/02/matahaparam-897x538.jpg)
കൊച്ചി | അഭിഭാഷകർക്ക് തുടർവിദ്യാഭ്യാസം നൽകാൻ ബാർ കൗൺസിൽ ഓഫ് കേരള സ്ഥാപിക്കുന്ന കേരള അഭിഭാഷക അക്കാദമിയുടെ ശിലാസ്ഥാപന ചടങ്ങ് ഹൈന്ദവാചാര പ്രകാരം നടത്തിയതിൽ വിമർശം. ഹൈന്ദവ പുരോഹിതന്റെ കീഴിൽ നടന്ന പൂജകൾക്കു ശേഷമാണ് ശിലാസ്ഥാപനം നടത്തിയത്. സംസ്ഥാന സ ർക്കാർ അനുവദിച്ച ഭൂമിയിൽ നിർമിക്കുന്ന അക്കാദമിയുടെ നിർമാണ ഉദ്ഘാടന ചടങ്ങ് മതപര ചടങ്ങാക്കി മാറ്റിയ നടപടി ബാർ കൗൺസിൽ ഭാരവാഹികൾ കാണിച്ച വെല്ലുവിളിയാണെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ചൂണ്ടിക്കാട്ടി.
ബാർ കൗൺസിൽ ചെയർമാൻ ടി എസ് അജിത്തിന്റെ അധ്യക്ഷതയിൽ നുവാൽസിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ ശിലയിട്ടു. നിയമമന്ത്രി പി രാജീവ് ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. ബാർ കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം ജസ്റ്റിസ് വി ജി അരുൺ നിർവഹിച്ചു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് വി ജി അരുൺ, ജസ്റ്റിസ് എൻ നഗരേഷ്, ജസ്റ്റിസ് അബ്ദുൽ ഹകീം, അഡ്വ.ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, അഡീ. അഡ്വ. ജനറൽ കെ പി ജയചന്ദ്രൻ പങ്കെടുത്തു.
കളമശ്ശേരിയിൽ നാഷനൽ യൂനിവേഴ്‌സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന് സമീപത്തെ ഒരേക്കർ വരുന്ന സ്ഥലത്താണ് അക്കാദമി സ്ഥാപിക്കുന്നത്. ലൈബ്രറി, ഓഡിറ്റോറിയം, സെമിനാർ ഹാളുകൾ, മൂട്ട് കോർട്ട് ഹാൾ, ക്യാന്റീൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവക്ക് പുറമേ 150 പേർക്ക് താമസസൗകര്യവും അക്കാദമിയിൽ ഒരുക്കും.