Connect with us

From the print

ഇംഗ്ലണ്ടിന് പൂട്ട്; ഇംഗ്ലണ്ട് 1 ഡെന്മാര്‍ക്ക് 1

ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്.

Published

|

Last Updated

ഫ്രാങ്ക്ഫുര്‍ട്ട്‌ | യൂറോ കപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ചുകെട്ടി ഡെന്മാര്‍ക്ക്. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി പിരിഞ്ഞു. 18ാം മിനുട്ടില്‍ ഹാരി കെയ്നിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ മോര്‍ടന്‍ ഹുല്‍മണ്ടിന്റെ ഗോളില്‍ ഡെന്മാര്‍ക്ക് സമനിലയില്‍ പിടിക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍സെനിന്റെ അസ്സിസ്റ്റിലായിരുന്നു ഹുല്‍മണ്ടിന്റെ ഗോള്‍. പന്താധിപത്യത്തിലും ആക്രമണത്തിലും ഡെന്മാര്‍ക്ക് ഇംഗ്ലണ്ടിനേക്കാള്‍ മികച്ചു നിന്നു. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. രണ്ട് പോയിന്റുള്ള ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്താണ്.

ജോവിച് രക്ഷകന്‍; സ്ലൊവേനിയ-1 സെര്‍ബിയ-1
യൂറോ കപ്പില്‍ സ്ലൊവേനിയക്കെതിരെ സെര്‍ബിയക്ക് ആവേശ സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ഇന്‍ജുറി ടൈമില്‍ ലൂക ജോവിചാണ് സെര്‍ബിയയുടെ സമനില ഗോള്‍ നേടിയത്. 69ാം മിനുട്ടില്‍ പ്രതിരോധ താരം സാന്‍ കര്‍ണീച്നിചിന്റെ ഗോളിലാണ് സ്ലൊവേനിയ ലീഡെടുത്തത്. മാക്സ് എല്‍സ്നിചായിരുന്നു അസ്സിസ്റ്റ്. സ്ലൊവേനിയ ഏറെക്കുറെ വിജയമുറപ്പിച്ച ഘട്ടത്തില്‍ ജോവിച് സെര്‍ബിയയുടെ രക്ഷകനായി അവതരിച്ചു. ഇവാന്‍ ഇലിചിന്റെ അസ്സിസ്റ്റില്‍ ഹെഡറിലൂടെയാണ് താരം വലകുലുക്കിയത്. സ്ലൊവേനിയയുടെ രണ്ടാം സമനിലയാണിത്.

ലാന്‍ഡുകാര്‍ 1-1
വ്യാഴാഴ്ച രാത്രി വൈകി നടന്ന സ്‌കോട്ട്്ലാന്‍ഡ്- സ്വിറ്റ്സര്‍ലാന്‍ഡ് ആവേശപ്പോരാട്ടവും 1-1ന് സമനിലയില്‍ പിരിഞ്ഞു. 13ാം മിനുട്ടില്‍ സ്‌കോട്ട് മക്്ടോമിനെയിലൂടെ സ്‌കോട്ട്ലാന്‍ഡാണ് ആദ്യ ഗോള്‍ നേടിയത്. 26ാം മിനുട്ടില്‍ ഷെര്‍ദാന്‍ ഷാക്കീരി സ്വിസ്സിനായി സമനില ഗോള്‍ നേടി. ഗ്രൂപ്പ് എ യില്‍ നാല് പോയിന്റുമായി സ്വിറ്റ്സര്‍ലാന്‍ഡ് രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തായ സ്‌കോട്ട്ലാന്‍ഡിന്റെ നോക്കൗട്ട് സാധ്യത മങ്ങി.

കഴിഞ്ഞ ദിവസം, ഹംഗറിയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജര്‍മനിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആതിഥേയര്‍ നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ടീമായി മാറി. ജമാല്‍ മുസിയാലയും (22) ഇല്‍കെ ഗുണ്ടോഗനുമാണ് (67) ജര്‍മനിക്കായി ലക്ഷ്യം കണ്ടത്.

 

Latest