Uae
പൊതുമാപ്പിന് ശേഷം അനധികൃത താമസക്കാർക്കെതിരെ വ്യാപക തിരച്ചിൽ; 6,000 പേർ അറസ്റ്റിൽ
സെപ്തംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്.
ദുബൈ| ഡിസംബർ 31ന് പൊതുമാപ്പ് അവസാനിച്ചതിന്ശേഷം അനധികൃത താമസക്കാർക്കെതിരെ വ്യാപക തിരച്ചിൽ നടന്നുവരുന്നതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. പദ്ധതി അവസാനിച്ചതിന് ശേഷം നടത്തിയ പരിശോധനാ ക്യാമ്പയിനുകളിൽ 6,000 ത്തിലധികം വിസ നിയമലംഘകരെ അറസ്റ്റ് ചെയ്തു.
യു എ ഇയിലാകെ അധികാരികൾ 270ലധികം പരിശോധനാ ക്യാമ്പയിനുകൾ നടത്തി. “പരിശോധനാ ക്യാമ്പയിനുകൾ തുടരും. അതിനാൽ അത്തരം നിയമലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് നിർദേശിക്കുന്നു.’ അൽ ഖൈലി പറഞ്ഞു.
സെപ്തംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. പദ്ധതി ഒക്ടോബർ 31ന് അവസാനിക്കുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നു. തുടർന്ന് ഐ സി പി രണ്ട് മാസത്തേക്ക് കൂടി നീട്ടൽ പ്രഖ്യാപിച്ചു. സമയപരിധി 2024 ഡിസംബർ 31ന് അവസാനിച്ചു. ഇത് അവസാനിക്കുന്നതിന് മുമ്പ്, അനധികൃത താമസക്കാരോട് വിസ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അധികാരികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----