Connect with us

Kerala

എം ബി എ ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു; പ്രതിസന്ധിയിലായി വിദ്യാര്‍ഥികള്‍

കേരള സര്‍വകലാശാല 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനായില്ല

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാലയില്‍ എം ബി എ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു.

2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താനായിട്ടില്ല. ഈ വിദ്യാര്‍ഥികള്‍ പുനപ്പരീക്ഷ എഴുതണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. പരീക്ഷ കഴിഞ്ഞ് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. യാത്രയ്ക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായതെന്നാണ് അധ്യാപകന്‍ സര്‍വകലാശാലയ്ക്ക് വിശദീകരണം നല്‍കിയത്.

കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാന്‍സ് സ്ട്രീം എം ബി എ വിദ്യാര്‍ഥികളുടെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.മെയ് 31നായിരുന്നു പരീക്ഷ നടന്നത്. ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ നിന്ന് അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിലായി കൈമാറും. വീട്ടില്‍ കൊണ്ടുപോയി മാര്‍ക്കിടാം. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന് ഇങ്ങനെ കൊടുത്തയച്ച 71 ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.

നാലാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപനം നടത്താത്തിനാല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയെ ബന്ധപ്പെട്ടു. വിശദീകരണം തരാതെ സര്‍വകലാശാല ഒഴിഞ്ഞുമാറിയെന്നും വിദ്യാര്‍ഥികള്‍ക്ക് പരാതിയുണ്ട്. ഫലം പ്രഖ്യാപിക്കാത്തതിനാല്‍ പല വിദ്യാര്‍ഥികള്‍ക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനായിട്ടില്ല. ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് സമ്മതിക്കുമ്പോഴും പുനപരീക്ഷ ഒഴിവാക്കാനാകില്ലെന്നാണ് സര്‍വകലാശാല അറിയിക്കുന്നത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്നും വിശദീകരണമുണ്ട്.

ഒടുവില്‍ മൂന്നാം സെമസ്റ്ററിലെ ഈ പേപ്പറില്‍ വീണ്ടും പരീക്ഷ എഴുതണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഈ വിദ്യാര്‍ഥികള്‍ സര്‍വകലാശാല മെയില്‍ അയച്ചു. അധ്യാപകന് സംഭവിച്ച പിഴവിന് തങ്ങള്‍ എന്തിനാണ് വീണ്ടും പരീക്ഷ എഴുതുന്നതെന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം.

 

Latest