National
എം ഡി എം എ വേട്ട: പിടിയിലായ ദക്ഷിണാഫ്രിക്കന്‍ യുവതികള്‍ വ്യാജ പാസ്പോര്‍ട്ടുകളും വിസകളും ഉപയോഗിച്ചെന്ന് സംശയം
കഴിഞ്ഞ വര്‍ഷം വിമാനമാര്‍ഗം മുംബൈയിലേക്ക് 37ഉം ബെംഗളൂരുവിലേക്ക് 22ഉം തവണ യാത്ര ചെയ്‌തെന്ന് കണ്ടെത്തൽ

ബെംഗളൂരു | ബെംഗളൂരുവില്‍ മാരക ലഹരിയായ എം ഡി എം എയുമായി പിടിയിലായ രണ്ട് ദക്ഷിണാഫ്രിക്കന്‍ യുവതികള്‍ യാത്രക്ക് വ്യാജ പാസ്പോര്‍ട്ടുകളും വിസകളും ഉപയോഗിച്ചതായി സംശയം. പ്രതികള്‍ കഴിഞ്ഞ വര്‍ഷം വിമാനമാര്‍ഗം മുംബൈയിലേക്ക് 37ഉം ബെംഗളൂരുവിലേക്ക് 22ഉം തവണ യാത്ര ചെയ്‌തെന്ന് പോലീസ് കണ്ടെത്തി. 75 കോടി വില വരുന്ന 37കിലോ എം ഡി എം എയുമായി ബാംബ ഫാന്റ (31), അബിഗെയ്ല്‍ അഡോണിസ് (30) എന്നിവരാണ് അറസ്റ്റിലായത്.
കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘാംഗങ്ങളാണ് ഇവരെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രി നഗറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ട്രോളി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ. നാല് മൊബൈല്‍ ഫോണുകള്‍, പാസ്പോര്‍ട്ടുകള്‍, 18,000 രൂപ എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
ആറ് മാസം മുമ്പുണ്ടായ കേസില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബറില്‍ പമ്പ് വെല്ലില്‍ നിന്ന് ഹൈദര്‍ അലി എന്നയാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 15 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആറ് കോടി രൂപയുടെ എം ഡി എം എയുമായി ബെംഗളൂരുവില്‍ അറസ്റ്റിലായ പീറ്റര്‍ എന്ന നൈജീരിയന്‍ പൗരനിലേക്ക് അധികൃതര്‍ എത്തി. ഇയാളില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.