Kerala
മെഡിക്കൽ കോളജ് ഡോക്ടർ ചമഞ്ഞ് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് പണം തട്ടി; അമ്മയും മകനും അറസ്റ്റിൽ
പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![](https://assets.sirajlive.com/2024/08/usha-vishnu-897x538.jpg)
ഇടുക്കി | മെഡിക്കൽ കോളജ് ഡോക്ടർ ചമഞ്ഞു ചികിത്സ സഹായം വാഗ്ദാനം ചെയ്ത് അഞ്ചര ലക്ഷം രൂപ തട്ടിയ അമ്മയും മകനും അറസ്റ്റിൽ. പാലാ കിടങ്ങൂർ മംഗലത്ത് കുഴിയിൽ ഉഷ അശോകൻ, മകൻ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഏലപ്പാറ സ്വദേശി പ്രദീഷാണ് തട്ടിപ്പിനിരയായത്. മകന്റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രദീഷ് പ്രതികളെ പരിചയപ്പെടുന്നത്. ഡോക്ടറുടെ വേഷത്തിൽ ആശുപത്രി പരിസരത്ത് കണ്ട വിഷ്ണു, പ്രദീഷിനെ ആശുപത്രി കാര്യങ്ങളിൽ സഹായിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയത്. തുടർന്ന് പ്രദീഷിൻ്റെ പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴും പ്രദീഷ് വിഷ്ണുവുമായി ബന്ധപ്പെട്ടു.
പിതാവിന്‍റെ ചികിത്സയ്ക്കായി 55 ലക്ഷം രൂപയാണ് ചെലവായത്. ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പിൽ നിന്നും വാങ്ങി നൽകാമെന്ന പേരിലാണ് പല തവണയായി വിഷ്‌ണുവും അമ്മ ഉഷയും പ്രദീഷിന്റെ പക്കൽ നിന്നും പണം കൈപ്പറ്റിയത്. നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത മറ്റൊരു കേസിൽ റിമാന്റി ലായിരുന്ന ഇവർ ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് വീണ്ടും പിടിയിലായത്.
പീരുമേട് സി ഐ ഓ വി ഗോപിചന്ദിൻ്റെ നേതൃത്വത്തിൽ, എസ്ഐ ജെഫി ജോർജ്ജ്, സി പി റെജിമോൻ, കെ കെ സന്തോഷ്, ലാലു, ആതിര എന്നിവരങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.