Connect with us

National

സംസാരിക്കവെ മൈക്രോഫോണ്‍ ഓഫ് ചെയ്തു; നീതി ആയോഗ് യോഗത്തില്‍ നിന്നും മമത ബാനര്‍ജി ഇറങ്ങിപ്പോയി

സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതു കൊണ്ടു മാത്രമാണ് താന്‍ യോഗത്തിനെത്തിയതെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി  | പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കാന്‍ മതിയായ സമയം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് മമത യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചെങ്കിലും അഞ്ചു മിനിറ്റു സംസാരിച്ചപ്പോഴേക്കും തന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്യുകയായിരുന്നുവെന്ന് മമത ആരോപിച്ചു.

ഇത് അപമാനകരമാണ്. ഇനി ഒരു യോഗത്തിലും പങ്കെടുക്കില്ലെന്ന് മമത പറഞ്ഞു.ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 20 മിനിറ്റാണ് സംസാരിച്ചത്. അസം, ഗോവ, ഛത്തിസ്ഗഢ് മുഖ്യമന്ത്രിമാരും 10-12 മിനിറ്റ് സംസാരിച്ചു. അഞ്ചു മിനിറ്റ് ആയപ്പോഴേക്കും എന്റെ മൈക്ക് തടസ്സപ്പെടുത്തുകയായിരുന്നു- മമത പറഞ്ഞു.പ്രതിപക്ഷത്തിന്റെ ഏക പ്രതിനിധിയാണ് താന്‍. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതു കൊണ്ടു മാത്രമാണ് താന്‍ യോഗത്തിനെത്തിയതെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം ആരോപണങ്ങള്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ തള്ളി. മമതയ്ക്കു സംസാരിക്കാനുള്ള സമയം കഴിഞ്ഞിരുന്നെന്ന് അവര്‍ പറഞ്ഞു.  കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്ന പാര്‍ട്ടികളില്‍നിന്നുള്ള മുഖ്യമന്ത്രിമാര്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും യോഗം ബഹിഷ്‌കരിച്ചു.അതേ സമയം എന്‍ഡിഎ സഖ്യകക്ഷി ജെഡിയുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും യോഗത്തിന് എത്തിയില്ല.

---- facebook comment plugin here -----