Connect with us

Kerala

ആദ്യ 20 കിലോമീറ്ററിന് മിനിമം ചാര്‍ജ്; ആംബുലന്‍സ് നിരക്ക് ഏകീകരിച്ച് ഉത്തരവിറങ്ങി

ഓരോ ആംബുലന്‍സിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് 600 മുതല്‍ 2,500 രൂപ വരെയാണ് വാടകയും വെയിറ്റിംഗ് ചാര്‍ജും നിശ്ചയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആദ്യ 20 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവില്‍ വരിക. മിനിമം നിരക്ക് ഈടാക്കുമ്പോള്‍ ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ് ഉണ്ടായിരിക്കുന്നതല്ല. ഓരോ ആംബുലന്‍സിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് 600 മുതല്‍ 2,500 രൂപ വരെയാണ് വാടകയും വെയിറ്റിംഗ് ചാര്‍ജും നിശ്ചയിച്ചത്. നോണ്‍ എ സി ഒമ്നി ആംബുലന്‍സുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജന്‍ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂറിനും 150 രൂപയാണ് വെയിറ്റിംഗ് ചാര്‍ജ്.

എ സിയുള്ള ഒമ്നി ആംബുലന്‍സിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജന്‍ സപ്പോര്‍ട്ടിന് 200 രൂപയും വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു. നോണ്‍ എ സി ട്രാവലര്‍ ആംബുലന്‍സിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയിറ്റിംഗ് ചാര്‍ജ് മണിക്കൂറിന് 200 രൂപയാണ്. എ സിയുള്ള ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപയാണ് 20 കിലോമീറ്റര്‍ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയിറ്റിംഗ് ചാര്‍ജ്. ഐ സി യു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യന്‍സ് പ്രവര്‍ത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലന്‍സുകള്‍ക്ക് 2,500 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലന്‍സിന് മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വെയിറ്റിംഗ് ചാര്‍ജ്.

ക്യാന്‍സര്‍ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ കിലോമീറ്ററിന് രണ്ട് രൂപ വീതം വാടകയില്‍ ഇളവ് അനുവദിക്കണം. ബി പി എല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്പോള്‍ ഡി ലെവല്‍ ഐ സി യു ആംബുലന്‍സുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.