Connect with us

Uae

മധ്യ പൗരസ്ത്യ മേഖലയിൽ സമാധാനത്തിന് ആക്കം; യു എസ്, ഇന്ത്യ, യു എ ഇ അച്ചുതണ്ടിന് അംഗീകാരം

ഇന്ത്യക്കൊപ്പം, രണ്ട് പ്രധാന പ്രതിരോധ പങ്കാളികളിൽ ഒന്നായി യു എ ഇയെ വാഷിംഗ്ടൺ അംഗീകരിച്ചു.

Published

|

Last Updated

ദുബൈ | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ അമേരിക്ക സന്ദർശിച്ചത് മധ്യ പൗരസ്ത്യ മേഖലയിൽ സമാധാന ശ്രമത്തിന് ആക്കംകൂട്ടി. ഗസ്സയിൽ വെടിനിർത്താൻ യു എസ് പ്രസിഡന്റ്ജോ ബൈഡൻ ഇസ്റാഈലിനോട് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. യു എ ഇയും യു എസും വിവിധ മേഖലകളിൽ ആഴത്തിലുള്ള ബന്ധം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് നേതാക്കളും ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്ന കരാറിനും പിന്തുണ അറിയിച്ചു. നൂതന സാങ്കേതികവിദ്യയിലും നിക്ഷേപങ്ങളിലും പരസ്പര സഹകരണം ഇരു രാജ്യങ്ങൾ ഉറപ്പിച്ചു.

ഇന്ത്യക്കൊപ്പം, രണ്ട് പ്രധാന പ്രതിരോധ പങ്കാളികളിൽ ഒന്നായി യു എ ഇയെ വാഷിംഗ്ടൺ അംഗീകരിച്ചു. പുതിയ പദവി കൂടുതൽ പ്രതിരോധ സഹകരണത്തിന് വഴിവെക്കും. മധ്യ പൗരസ്ത്യ ദേശം, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കും. “മേഖലയിൽ സ്ഥിരത വർധിപ്പിക്കുന്നതിന് തീരുമാനമായി.’ യു എ ഇ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. 1971-ൽ യു എ ഇ സ്ഥാപിതമായതിന് ശേഷം അമേരിക്കൻ മണ്ണിൽ ഇരു രാജ്യങ്ങളിലെ പ്രസിഡന്റുമാരുടെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടന്നത്. തൊട്ടുപിന്നാലെയാണ് സമാധാനത്തിനുള്ള ആഹ്വാനം. യു എസുമായുള്ള ബന്ധത്തിൽ രാജ്യത്തിന്റെ “അചഞ്ചലമായ പ്രതിബദ്ധത’ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കാളിത്തത്തിന്റെ ശക്തിയെക്കുറിച്ച് സംസാരിച്ചു. മറ്റു രാജ്യങ്ങൾ തമ്മിൽ യോജിപ്പിനെക്കുറിച്ചു ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

“യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന തന്ത്രപരവും ശാശ്വതവുമായ പങ്കാളിത്തം അചഞ്ചലമാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നിർമിത ബുദ്ധി, ബഹിരാകാശ ഗവേഷണം, കാലാവസ്ഥാ പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ചരിത്രപരമായ ബന്ധങ്ങൾ കൂടുതൽ കെട്ടിപ്പടുക്കുന്നതിനുള്ള വഴികൾ ഞങ്ങൾ പര്യവേഷണം ചെയ്തു. രാജ്യങ്ങൾ ഒരുമിച്ച് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സ്ഥിരതയും സമൃദ്ധിയും വർധിപ്പിക്കുന്നത് തുടരും.’ ശൈഖ് മുഹമ്മദ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കൂടിക്കാഴ്ചയിൽ, ഇസ്റാഈലിലെയും ലബനാനിലെയും ഏറ്റവും പുതിയ സ്ഥിതിഗതികൾ വിലയിരുത്തപ്പെട്ടുവെന്ന് ബൈഡൻ പറഞ്ഞു.ഗസ്സയിൽ ശാശ്വത വെടിനിർത്തലിന് യു എസ്, ഈജിപ്ത്, ഖത്വർ എന്നിവയുടെ മധ്യസ്ഥ ശ്രമങ്ങളുണ്ട്. ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള പ്രതിബദ്ധത ഇരുവരും അംഗീകരിച്ചു.

അബൂദബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്്നൂൻ ബിൻ സായിദ്,  ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ്, എക്സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ അൽ മുബാറക് എന്നിവർ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.

നവംബറിലെ പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ ബൈഡന്റെ പിൻഗാമിയാകാൻ ലക്ഷ്യമിടുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയും യു എസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി.

Latest