Connect with us

From the print

എം എസ് എം ഇ: രണ്ടര വർഷം കൊണ്ട് 6,38,322 തൊഴിലവസരങ്ങൾ

19,446.26 കോടി രൂപയുടെ നിക്ഷേപം പദ്ധതി കൊണ്ടുവന്നെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | സംരംഭക വർഷം പദ്ധതിയിലൂടെ കേരളം സ്വന്തമാക്കിയത് ചരിത്ര നേട്ടം. സംരംഭക വർഷം പദ്ധതിയിലൂടെ 3,00,227 സംരംഭങ്ങളെന്ന ചരിത്രനേട്ടം കേരളം കൈവരിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എം എസ് എം ഇ മേഖലയിൽ (സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ) ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട അഭിമാന പദ്ധതി 6,38,322 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 19,446.26 കോടി രൂപയുടെ നിക്ഷേപം പദ്ധതി കൊണ്ടുവന്നെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.

2022 മാർച്ച് 30ന് ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെ 93,000ത്തിലധികം വനിതാ സംരംഭകർ കേരളത്തിലുണ്ടായി. എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കാനായി 1,153 എക്‌സിക്യൂട്ടീവുകളെ നിയമിച്ചു. 1,034 ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുകയും ചെയ്തു. ഒപ്പം എം എസ് എം ഇ സംരംഭം ആരംഭിക്കുന്നതിന് നാല് ശതമാനം പലിശക്ക് പത്ത് ലക്ഷം രൂപ വരെ വായ്പ നൽകി. ഇത് സംരംഭക ലോകത്തേക്ക് ആളുകളെ ആകർഷിച്ചെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ എം എസ് എം ഇകളിൽ നിന്ന് തിരഞ്ഞെടുത്ത 1,000 എം എസ് എം ഇകളെ നാല് വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ “മിഷൻ 1000′ പദ്ധതി മുന്നോട്ടുപോകുകയാണ്. എം എസ് എം ഇകൾക്ക് അപകട സാധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് എം എസ് എം ഇ ഇൻഷ്വറൻസ് പദ്ധതിയും വ്യവസായ വകുപ്പ് ആരംഭിച്ചു.

കേരളത്തിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്കും നൽകുന്ന സേവനങ്ങൾക്കും ആഗോള ഗുണനിലവാരം കൊണ്ടുവരാനും അതുവഴി ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും അന്താരാഷ്ട്ര വിപണിയിൽ വിപണന സാധ്യത കൂട്ടുന്നതിനുമായി കേരളാ ബ്രാൻഡ് എന്ന പദ്ധതിയും സർക്കാർ ആരംഭിച്ചു.

രാജ്യത്ത് ഒരു വർഷം ആരംഭിക്കുന്ന എം എസ് എം ഇകളിൽ 30 ശതമാനം അടച്ചുപൂട്ടുമ്പോൾ കേരളത്തിലിത് 15 ശതമാനം മാത്രമാണ്. എല്ലാ ജില്ലകളിലും ആരംഭിച്ചിരിക്കുന്ന ടെക്‌നോളജി ക്ലിനിക്കുകൾ വഴി സംരംഭകരുടെയും സംരംഭങ്ങളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വ്യവസായ വകുപ്പ് ഇടപെടുന്നുണ്ടെന്നും പി രാജീവ് വിശദീകരിച്ചു.