Kerala
ബലാത്സംഗക്കേസിൽ മുകേഷ് എംഎൽഎയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ
ആരോപണങ്ങൾ 15 വർഷം മുമ്പാണെന്നതിനാൽ കേസിനെ ലാഘവത്തോടെ കാണാനാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ
കൊച്ചി | ബലാത്സംഗക്കേസിൽ മുകേഷ് എംഎൽഎക്ക് മുൻകൂർ ജാമ്യം നൽകിയതിന് എതിരെ സർക്കാർ അപ്പീൽ നൽകും. മുൻകൂർ ജാമ്യം നൽകിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്. സെഷൻസ് കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാകും അപ്പീൽ.
ആരോപണങ്ങൾ 15 വർഷം മുമ്പാണെന്നതിനാൽ കേസിനെ ലാഘവത്തോടെ കാണാനാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. സെഷൻസ് കോടതി ഉത്തരവ് വിചാരണയെ ബാധിക്കും. കേസിന്റെ വിശദമായ വിലയിരുത്തൽ ഈ ഘട്ടത്തിൽ അനിവാര്യമായിരുന്നില്ലെന്നും പ്രോസിക്യൂഷൻ അപ്പീലിൽ ചൂണ്ടിക്കാട്ടും.
ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധമെന്ന സൂചന അതീജീവിതയുടെ മൊഴിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജി എം വർഗീസ് ആണ് മുകേഷിന് ജാമ്യം അനുവദിച്ചത്. ലൈംഗിക പീഡനത്തിന് ഇരയായത് 2009ലെന്നാണ് പരാതിക്കാരി പൊലീസിന് നൽകിയ മൊഴി. എന്നാൽ ദൃശ്യമാധ്യമത്തിലെ ഇന്റർവ്യൂവിൽ പരാതിക്കാരി ആവർത്തിച്ചത് സംഭവം 2013ൽ എന്നാണ്. സമൂഹത്തിന്റെ വികാരത്തിന് അനുസരിച്ച് തീരുമാനമെടുക്കാനാവില്ലെന്നും സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.