Connect with us

National

മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും

വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ പാലംവ്യോമ താവളത്തില്‍ എത്തും

Published

|

Last Updated

ന്യൂഡല്‍ഹി | മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ പാലംവ്യോമ താവളത്തില്‍ എത്തും.

ഇന്ത്യയില്‍ എത്തിയാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രീംകോടതി 2025 ജനുവരി 25ന് റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതി നല്‍കി.

ഡല്‍ഹിയില്‍ എത്തിക്കുന്ന റാണയെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഡല്‍ഹിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി റാണയെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കും.

റാണയെ ഡല്‍ഹിക്ക് എത്തിക്കുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2019ലാണ് പാക്കിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയ്ക്ക് അപേക്ഷ നല്‍കിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഡൊണള്‍ഡ് ട്രംപ് നരേന്ദ്ര മോദി കൂടിക്കാഴ്ചയിലും ഈ വിഷയം ചര്‍ച്ചയായി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ തഹാവുര്‍ റാണ അമേരിക്കയിലെ വിവിധ കോടതികളില്‍ അപേക്ഷ നല്‍കിയിരുന്നു. ഇവ തള്ളിയതോടെ കഴിഞ്ഞ നവംബറില്‍ റാണ അമേരിക്കന്‍ സുപ്രീംകോടതിയെ സമീപിച്ചു.

2008ല്‍ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ റാണ മുംബൈയില്‍ ഉണ്ടായിരുന്നു. റാണ ഇന്ത്യ വിട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഭീകരാക്രമണം നടക്കുന്നത്. ഭീകരബന്ധക്കേസില്‍ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായ റാണ, യു എസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.

പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായും പാക്ക് ചാരസംഘടന ഐ എസ് ഐയുമായും ബന്ധമുണ്ടായിരുന്ന റാണ, മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ്.
റാണയെ തിരികെ എത്തിക്കുന്നത് മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. സ്‌ഫോടനങ്ങള്‍ നടന്ന കാലത്തെ സര്‍ക്കാരുകള്‍ക്ക് റാണയെ തൊടാന്‍ ആയില്ലെന്ന് അമിത്ഷാ വിമര്‍ശിച്ചു.

 

Latest