Connect with us

International

സുനിതാ വില്യംസും ബുച്ച് വില്‍മോറും അടുത്ത മാസം പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം തകരാറില്‍ ആയതോടെ ഇവര്‍ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍ | ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യന്‍ വംശജയും ബഹിരാകാശ യാത്രികയുമായ സുനിതാ വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തുന്നു.
അടുത്ത മാസം പകുതിയോടെ ഇവരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ഇവര്‍ പുറപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം തകരാറില്‍ ആയതോടെ ബഹിരാകാശത്ത് കുടുങ്ങിപ്പോവുകയായിരുന്നു. മാര്‍ച്ച് 12ന് ഇത്ര ദീര്‍ഘനാള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന സ്‌പേസ് എക്‌സിന്റെ എന്‍ഡ്യുറന്‍സ് പേടകം ക്രൂ 10ല്‍ ഇവരെ തിരിച്ചെത്തിക്കാം എന്നാണ് കരുതുന്നത്.

നേരത്തെ മാര്‍ച്ച് 25നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് 12ലേക്ക് മാറ്റുകയായിരുന്നു. ക്രൂ-10 പര്യവേഷണ സംഘവുമായി കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്രൂ-9 ദൗത്യസംഘം തിരിച്ചെത്തുമെന്ന് ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. ക്രൂ-10 ദൗത്യത്തില്‍ നാസ ബഹിരാകാശ യാത്രികരായ ആനി മക്ലെയ്ന്‍, പൈലറ്റ് നിക്കോള്‍ അയേഴ്സ്, ജാക്സ (ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, മിഷന്‍ സ്പെഷ്യലിസ്റ്റ് റോസ്‌കോസ്മോസ്, ബഹിരാകാശയാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരടങ്ങുന്ന സംഘമാണ് ഉള്‍പ്പെടുന്നത്.

സുനിതയെയും വില്‍മോറിനെയും എത്രയും വേഗം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്പേസ് എക്സ് സി ഇ ഒ ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ആവശ്യത്തിന് ശേഷമാണ് ബഹിരാകാശയാത്രികരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി നാസ സ്ഥിരീകരിച്ചത്.

ദീര്‍ഘനാളായി ബഹിരാകാശത്ത് തുടരുന്നവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കകളുണ്ട്. ഗുരുത്വാകര്‍ഷണമില്ലാത്ത കാലാവസ്ഥക്ക് അനുസരിച്ച് പാകപ്പെട്ടുപോയ ശാരീരിക സ്ഥിതിയെ തിരികെ പഴയ അവസ്ഥയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നാസ നടത്തുന്നുണ്ട്.
മസാച്ചുസെറ്റ്‌സിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് സുനിത പറഞ്ഞിരുന്നു… ‘ഞാന്‍ ഇരുന്നിട്ടില്ല, നടന്നിട്ടില്ല, കിടന്നിട്ടുമില്ല….” -അവര്‍ കടന്നുപോകുന്ന അവസ്ഥ ഈ വാക്കുകളില്‍ നിന്ന് വ്യക്തമാകുമെന്നും അക്വേറിയത്തിലിട്ട മീനിന്റെ അവസ്ഥയിലാകും ബഹിരാകാശത്തെ ജീവിതമെന്നും നാസയില്‍ നിന്ന് വിരമിച്ച ബഹിരാകാശ യാത്രികന്‍ കേഡി കോള്‍മാന്‍ പറയുന്നു.

കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ ആറിന് ഐഎസ് എസിലെത്തി ജൂണ്‍ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി. ഈ ബഹിരാകാശ പേടകം മുമ്പ് ഐ എസ് എസിലേക്ക് രണ്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായിരുന്നു സുനിതയും വില്‍മോറും.

വിക്ഷേപണത്തിന് മുമ്പ്, സ്റ്റാര്‍ലൈനറിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ഇതുകാരണം യാത്ര പലതവണ മാറ്റിവെച്ചു. ഒടുവില്‍ ജൂണ്‍ അഞ്ചിന് വിക്ഷേപണം വിജയകരമായി. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എട്ടുദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ജൂണ്‍ 13 നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടര്‍ന്നത് ജൂണ്‍ 26 ലേക്ക് നീട്ടിവെച്ചു. ബോയിംഗ് സ്റ്റാര്‍ലൈനര്‍ ക്യാപ്സ്യൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങാന്‍ സാധിക്കാത്തത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറും ഹീലിയം ചോര്‍ച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

 

---- facebook comment plugin here -----

Latest