Connect with us

From the print

മദ്്റസകൾക്കെതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനം: കേരള മുസ്്ലിം ജമാഅത്ത്

കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്്റസകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്

Published

|

Last Updated

കോഴിക്കോട്| രാജ്യത്തെ മദ്്റസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയിലും മത സ്വാതന്ത്ര്യത്തിൻമേലുമുള്ള നഗ്‌നമായ കടന്നാക്രമണമാണെന്ന് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ക്യാബിനറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കേരളമുൾപ്പെടെയുള്ള ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും തീർത്തും സ്വതന്ത്രമായി സർക്കാറിന്റെ യാതൊരുവിധ സാമ്പത്തിക സഹായവുമില്ലാതെയാണ് ആയിരക്കണക്കിന് മദ്്റസകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സൗഹാർദത്തിനും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഏറെ സംഭാവനകൾ നൽകുന്ന മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാൽ ചരിത്രപരമായ കാരണങ്ങളാൽ വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും മുസ്്ലിം കുട്ടികൾക്ക് അവരുടെ പ്രാഥമിക മതപഠനത്തോടൊപ്പം തന്നെ സ്‌കൂൾ വിദ്യാഭ്യാസവും നൽകുന്ന സമ്പ്രദായമാണ് പതിറ്റാണ്ടുകളായിട്ടുള്ളത്. സൗഹാർദ കേന്ദ്രങ്ങളായ ഇവിടങ്ങളിൽ മറ്റ് സമുദായക്കാരായ കുട്ടികളും പഠിക്കുന്നുവെന്നത് നമ്മുടെ നാടിന്റെ അഭിമാനമാണ്.
സച്ചാർ കമ്മീഷൻ പോലും ഇത്തരം സ്ഥാപനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനാണ് ശിപാർശ ചെയ്തിട്ടുള്ളതെന്ന വസ്തുത ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങളെ ബാലാവകാശ കമ്മീഷന്റെ മറവിൽ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം അത്യന്തം പ്രകോപനപരവും രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളുടെ പച്ചയായ ലംഘനവുമാണ്. നിലവിലുള്ള സംരംഭങ്ങളിൽ എന്തെങ്കിലും കുറവുകളോ പാളിച്ചകളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ആണ് “സബ് കേ സാത് സബ് കെ വികാസ്’ എന്ന് ഉദ്‌ഘോഷിക്കുന്ന കേന്ദ്ര സർക്കാറിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. നേരേമറിച്ച് തീർത്തും അന്യായമായ രൂപത്തിൽ എല്ലാ അവകാശങ്ങളെയും ധ്വംസിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതത്വത്തിലാക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കാനുമുള്ള ഗൂഢ നീക്കത്തിൽ നിന്നും ബാലാവകാശ കമ്മീഷനും കേന്ദ്ര സർക്കാറും പിന്തിരിയണമെന്ന് കേരള മുസ്്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

യോഗത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി, കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുർറഹ്്്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, മാരായമംഗലം അബ്ദുർറഹ്്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ സൈഫുദ്ദീൻ ഹാജി, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, മുസ്തഫ കോഡൂർ സംബന്ധിച്ചു.

Latest