Connect with us

Ongoing News

നീരവ് മോദിയുടെ സഹായി ഈജിപ്തില്‍ അറസ്റ്റില്‍

പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും.

Published

|

Last Updated

ന്യൂഡല്‍ഹി | ബേങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കര്‍ അറസ്റ്റില്‍. ഈജിപ്തില്‍ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും. 2018 ജനുവരിയോടെ ഇരുവരും ഇന്ത്യയില്‍ നിന്നും മുങ്ങുകയായിരുന്നു.

നീരവ് മോദിയുടെ പേരില്‍ ലണ്ടനിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഫ്ളാറ്റുകള്‍ അടക്കം 327 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.ബേങ്ക് നിക്ഷേപങ്ങളും മരവിപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതി നേടിയ ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

100 കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെ 2018 ഓഗസ്റ്റില്‍ നിലവില്‍ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് (എഫ്ഇഒ) നിയമപ്രകാരമാണ് നടപടി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയ്ക്കു ശേഷം ഈ വകുപ്പ് ചുമത്തി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന വ്യക്തിയാണ് നീരവ് മോദി.

കഴിഞ്ഞ വര്‍ഷം നീരവ് മോദിയുടെ 17.25 കോടി രൂപ കൂടി കണ്ടെടുത്തു. നീരവ് മോദിയുടെ സഹോദരി പര്‍വി മോദിയാണ് ഈ തുക ഇഡിക്ക് നല്‍കിയത്. പര്‍വിയുടെ പേരില്‍ നീരവ് മോദി യുകെ ബേങ്കില്‍ തുറന്ന അക്കൗണ്ടിലെ പണമാണ് ഇ ഡിക്ക് കൈമാറിയത്. അക്കൗണ്ടിനെ കുറിച്ച് പര്‍വി മോദി തന്നെയാണ് വിവരം നല്‍കിയതെന്ന് ഇ ഡി അറിയിച്ചു. നേരത്തെ തന്നെ പര്‍വിക്കും ഭര്‍ത്താവ് മൈനാക് മേത്തയ്ക്കും 13,500 കോടിയുടെ ബേങ്ക് തട്ടിപ്പ് കേസില്‍ മാപ്പ് നല്‍കിയിരുന്നു.