Connect with us

National

നീറ്റ് കേസ്: ഹരജികള്‍ പരിഗണിക്കുന്നത് ജൂലൈ 18ലേക്ക് മാറ്റി സുപ്രീംകോടതി

പുനഃപരീക്ഷ മാത്രമാണ് അവസാന ആശ്രയമെന്ന് വിദ്യാര്‍ത്ഥികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ്- യു ജി പരീക്ഷയുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് ജൂലൈ 18ലേക്ക് മാറ്റി സുപ്രീംകോടതി. നീറ്റ് പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ കക്ഷികള്‍ക്ക് ഇതു പരിശോധിക്കാന്‍ സമയം ലഭിച്ചിട്ടില്ലാത്തതിനാലാണ് ഹരജി പരിഗണിക്കുന്നത് ജുലൈ 18 ലേക്ക് മാറ്റുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുടേയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പുനഃപരീക്ഷ മാത്രമാണ് അവസാന ആശ്രയമെന്ന് ഹരജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം നീറ്റ്- യു ജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടിഎ). ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ്. അതേസമയം ജൂണ്‍ 23ന് നടത്തിയ പുനഃപരീക്ഷയില്‍ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചിട്ടില്ല. ഹരിയാനയിലെ ഝജ്ജറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത്. ഇതോടെ 720ല്‍ 720 മാര്‍ക്കും നേടിയവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞെന്നും എന്‍ ടി എ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആദ്യ 100 റാങ്കില്‍ വന്ന വിദ്യാര്‍ത്ഥികള്‍ 56 നഗരങ്ങളിലെ 95 വ്യത്യസ്ത കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവരാണ്. ക്രമക്കേട് നടന്നെന്ന ആരോപണം ശരിയല്ല. ഓരോ വിദ്യാര്‍ഥിക്കുമുള്ള പേപ്പറിന് പ്രത്യേക സീരിയല്‍ നമ്പരുണ്ടെന്നും എല്ലായിടത്തും സി സി സി ടി വി നിരീക്ഷണം ശക്തമായിരുന്നുവെന്നും എന്‍ടിഎ വ്യക്തമാക്കി. ലോക്കുകള്‍ പൊട്ടിയിട്ടില്ല. എവിടെയും ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് കണ്ടെത്താനായിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്നും എന്‍ ടി എ അറിയിച്ചു.

നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ ബിഹാറില്‍നിന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തില്‍ മാത്രമാണ് പേപ്പര്‍ ചോര്‍ന്നതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി. വ്യാപക ക്രമക്കേട് നടന്നിട്ടില്ല എന്നാണ് കേന്ദ്രവും കോടതിയെ അറിയിച്ചത്.

 

 

Latest