Connect with us

National

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

വീണ്ടും പരീക്ഷ എഴുതിയ 813 പേരില്‍ ആര്‍ക്കും 720/720 മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം exams.nta.ac.in/NEET എന്ന വെബ്‌സൈറ്റില്‍ നിന്ന് അറിയാം. വീണ്ടും പരീക്ഷ എഴുതിയ 813 പേരില്‍ ആര്‍ക്കും 720/720 മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ 67 പേര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നത്.

പുനഃപരീക്ഷ എഴുതിയവരില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ അഞ്ച് പേരുണ്ടായിരുന്നു. മുഴുവന്‍ മാര്‍ക്ക് നേടിയവരില്‍ ഒരാള്‍ റീടെസ്റ്റ് എഴുതിയിട്ടുമില്ല. ഇതോടെ മുഴുവന്‍ മാര്‍ക്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 61 ആയി കുറഞ്ഞു. പരീക്ഷാ സമയം നഷ്ടമായെന്ന് പറഞ്ഞാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വിവാദമായതോടെയാണ് പുനഃപരീക്ഷ നടത്തിയത്.

ജൂണ്‍ 23ന് ആറ് നഗരങ്ങളിലായാണ് വീണ്ടും പരീക്ഷ നടത്തിയത്. 1563 വിദ്യാര്‍ത്ഥികളില്‍ 813 പേരാണ് വീണ്ടും പരീക്ഷയെഴുതിയിരുന്നത്. ഛത്തീസ്ഗഡില്‍ നിന്ന് 602 പേരില്‍ 291 പേര്‍, ഹരിയാനയില്‍ നിന്ന് 494 പേരില്‍ 287 പേര്‍, മേഘാലയയിലെ ടുറയില്‍ നിന്ന് 234 പേര്‍, ഗുജറാത്തില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് വീണ്ടും പരീക്ഷയെഴുതിയത്. ചണ്ഡീഗഢില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളില്‍ ആരും തന്നെ റീടെസ്റ്റ് എഴുതിയില്ല. വീണ്ടും പരീക്ഷ എഴുതാത്തവരുടെ ഗ്രേസ് മാര്‍ക്ക് കുറച്ചുള്ള സ്‌കോര്‍ ആണ് പരിഗണിക്കുക.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നീറ്റ്  പരീക്ഷയുമായി ബന്ധപ്പെട്ട ഹരജികള്‍ ജൂലൈ എട്ടിന് സുപ്രീംകോടതി പരിഗണിക്കും.

 

 

Latest