Connect with us

National

രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ഐപിസി, യുഎ (പി) ആക്‌ട്, സ്‌ഫോടക വസ്തു നിയമം, പിഡിഎൽപി ആക്‌ട് എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

|

Last Updated

ന്യൂഡൽഹി | ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഐപിസി, യുഎ (പി) ആക്‌ട്, സ്‌ഫോടക വസ്തു നിയമം, പിഡിഎൽപി ആക്‌ട് എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഐടിപിഎൽ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ ഈ വർഷം മാർച്ച് ഒന്നിന് നടന്ന ഐഇഡി സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ഹോട്ടൽ വസ്തുവകകൾക്ക് വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. മാർച്ച് 3 ന് കേസിൽ എൻ ഐ എ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കഫേയിൽ ബോംബ് സ്ഥാപിച്ചത് ഷാസിബ് ആണെന്ന് കണ്ടെത്തിയതായി എൻ ഐ എ അറിയിച്ചു. അൽ-ഹിന്ദ് മൊഡ്യൂൾ തകർത്തതിന് ശേഷം 2020 മുതൽ ഇയാൾ താഹയ്‌ക്കൊപ്പം ഒളിവിലായിരുന്നു. രാമേശ്വരം കഫേ സ്‌ഫോടനം നടന്ന് 42 ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തിൽ നിന്നാണ് എൻഐഎ ഇവരെ പിടികൂടിയത്.

കർണാടകയിലെ ശിവമോഗ ജില്ലയിൽ നിന്നുള്ള രണ്ട് പേർ ഐഎസ് തീവ്രവാദികളായിരുന്നുവെന്ന് എൻ ഐ എ പറയുന്നു. നേരത്തെ സിറിയയിലെ ഐഎസ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ ഇവർ തീരുമാനിച്ചിരുന്നുവെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.

താഹയും ഷാസിബും തട്ടിയെടുക്കപ്പെട്ട ഇന്ത്യൻ സിം കാർഡുകളും ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളും ഉപേയാഗിച്ചിരുന്നു. കൂടാതെ ഡാർക്ക് വെബിൽ നിന്ന് ഡൗൺലോഡ് ചെയ്ത വിവിധ ഇന്ത്യൻ, ബംഗ്ലാദേശി ഐഡൻ്റിറ്റി രേഖകളും ഇവർ ഉപയോഗിച്ചു. ക്രിപ്‌റ്റോ കറൻസികൾ വഴി ഇവർക്ക് ധനസഹായവും ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ബംഗളൂരുവിൽ വിവിധ അക്രമങ്ങൾ നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവത്രെ. 2024 ജനുവരി 22 ന് അയോധ്യയിൽ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൻ്റെ ദിവസം ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള സംസ്ഥാന ബിജെപി ഓഫീസിൽ നടന്ന വിഫലമായ ഐഇഡി ആക്രമണവും ഇതിൽ ഉൾപ്പെടുന്നു.

കേസിൽ അന്വേഷണം തുടരുകയാണ്.

Latest