Connect with us

National

നിതീഷും നായിഡുവും പിന്തുണക്കും; നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേക്ക്

ഈ മാസം ഏഴിന് എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാന്‍ യോഗത്തില്‍ തീരുമാനമായി

Published

|

Last Updated

ന്യൂഡല്‍ഹി  | നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാറുണ്ടാകുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. യോഗത്തില്‍ പങ്കെടുത്ത ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അറിയിച്ചു. പിന്തുണക്കത്ത് പാര്‍ട്ടികള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം ഏഴിന് എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാന്‍ യോഗത്തില്‍ തീരുമാനമായി.ഏഴിന് ഡല്‍ഹിയിലെത്താന്‍ എംപിമാരോട് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ രൂപീകരണത്തന് അവകാശവാദം ഉന്നയിച്ച് എന്‍ഡിഎ സഖ്യകക്ഷികള്‍ ബുധനാഴ്ചതന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍വിനെ കാണുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാല്‍, ഏഴിന് കണ്ടാല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളില്‍ 16ലും ടിഡിപിക്ക് വിജയിച്ചിരുന്നു. ബിഹാറില്‍ 40-ല്‍ 12 സീറ്റിലാണ് ജെഡിയുവിന്റെ വിജയം. ം ഇത്തവണ 240 സീറ്റുകള്‍ നേടാന്‍ മാത്രമേ ബിജെപിയ്ക്ക് സാധിച്ചുള്ളൂ. 272 എന്ന കേവലഭൂരിപക്ഷത്തിലേക്കെത്താന്‍ 32 സീറ്റുകളുടെ കുറവ്. മൂന്നാം തവണ അധികാരത്തിലേക്കെത്താന്‍ എന്‍ഡിഎ സഖ്യ കക്ഷികളുടെ പിന്തുണ ബിജെപിക്ക് വേണ്ടിവരും

നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എന്‍ ഡി എ സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യ മുന്നണിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കം പ്രതിസന്ധിയിലായി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പ്രാദേശിക കക്ഷികള്‍ ശ്രമിച്ചാല്‍ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം

 

Latest