Connect with us

gro vasu

ജാമ്യം വേണ്ട; ഗ്രോവാസു ജയിലില്‍ തുടരും

വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ കോടതി

Published

|

Last Updated

കോഴിക്കോട് | മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയിലില്‍ തുടരും. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച കേസില്‍ സ്വന്തം ജാമ്യത്തില്‍ ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് 94കാരനായ ഗ്രോ വാസു ജയിലില്‍ കഴിയുന്നത്.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഗ്രോ വാസുവിനെ ഇന്നും കോടതിയില്‍ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലില്‍ കഴിയുകയാണ്.
കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയില്‍ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അടുത്തമാസം നാലിന് നടത്തുന്ന വിചാരണയില്‍ സാക്ഷികളോട് ഹാജരാകാനും കോടതി ഉത്തരവിട്ടു.

മുന്‍ നക്സല്‍ നേതാവായ ഗ്രോ വാസുവിനെ കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഗുരുതര സുരക്ഷാ വീഴ്ച്ച ഉണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗ്രോ വാസു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇടപഴകിയതും മാധ്യമങ്ങളെ കണ്ടതും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോര്‍ട്ട്.

2016 ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിനാണു ഗ്രോ വാസുവിനെതിരെ കേസ്.

Latest