Connect with us

Kerala

ജാമ്യം വേണ്ട, തന്റെ പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്; ഗ്രോ വാസു ജയിലില്‍ തുടരും

ഭരണകൂടത്തിന്റെ ഇരട്ടനീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഗ്രോ വാസു പറഞ്ഞു.

Published

|

Last Updated

കോഴിക്കോട്| മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയിലില്‍ തുടരും. ജാമ്യമെടുക്കാനില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ ഗ്രോ വാസു പറഞ്ഞു. ഇതോടെയാണ് കോടതി റിമാന്‍ഡ് നീട്ടിയത്. തന്റെ പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോടാണെന്നും ഗ്രോ വാസു പ്രതികരിച്ചു.

ഭരണകൂടത്തിന്റെ ഇരട്ടനീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് ഗ്രോ വാസു പറഞ്ഞു. കോടതിയോട് എതിര്‍പ്പില്ല. ഭരണകൂടവും പോലീസും ഇരട്ടനീതിയാണ് കാണിക്കുന്നത്. കോടതിക്ക് നിയമ പ്രകാരമേ ചെയ്യാനാവൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തന്റെ രീതി. തെറ്റുകള്‍ക്കെതിരെ ജീവന്‍ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാല്‍ പിണറായിയാണ് ഏറ്റവും വലിയ കോര്‍പ്പറേറ്റെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി. ഇക്കാര്യം ജനം മനസിലാക്കുന്നില്ലെന്നും മനസിലാക്കുന്ന കാലം വരെ താന്‍ ജീവിച്ചിരിക്കണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പ് വെക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജാമ്യം വേണ്ടെന്ന നിലപാടെടുത്തതോടെയാണ് വാസുവിനെ കോടതി റിമാന്റ് ചെയ്തത്.

2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്ന് വാസുവിനെതിരായി ലോംഗ് പെന്റിംഗ് വാറണ്ട് നിലനിന്നിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് വാസുവിനെ അറസ്റ്റ് ചെയ്തത്.

 

Latest