Connect with us

From the print

വിരസമാകില്ല ഇനി ബോട്ടുയാത്ര; "പുസ്തകത്തോണി' വ്യാപകമാക്കുന്നു

വായനാശീലം തിരികെ എത്തിക്കുക ലക്ഷ്യം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പ് ബോട്ടുകളിലേക്ക് “പുസ്തകതോണി’ ആശയം വ്യാപിപ്പിക്കാൻ നിർദേശം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് നിർദേശം നൽകിയത്.
മൊബൈൽ ഫോൺ തരംഗത്തിൽ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കാനും, യാത്രയിലെ വിരസത ഒഴിവാക്കി കായൽ കാറ്റിൽ പുസ്തകങ്ങൾ വായിക്കാനുമുള്ള സാഹചര്യം ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിലെ ഫെറി ബോട്ടുകളിൽ ഒരു വർഷം മുമ്പ് നടപ്പാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിനു കുറുകെ ഏകദേശം 45 മിനുട്ട് ദൈർഘ്യമുള്ള മുഹമ്മ- കുമരകം ബോട്ടിൽ സുഖമായി യാത്രചെയ്ത് കോട്ടയം ജില്ലയിലെ കുമരകത്ത് എത്തിച്ചേരാം. ഈ ബോട്ടിലാണ് മുതിർന്നവർക്കും കുട്ടികൾക്കുമായി പുസ്തകശാല സജ്ജമാക്കിയത്. പ്രദേശത്തെ വീടുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച നൂറുകണക്കിനു പുസ്തകങ്ങളാണ് ബോട്ടിൽ സജ്ജമാക്കിയത്. കഥയും കവിതയും നോവലും കുട്ടികൾക്കുള്ള പുസ്തകങ്ങളും ഇതിലുണ്ട്. യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം.

അന്യം നിന്നുപോയ വായനാശീലം തിരികെ എത്തിക്കുകയാണ് “പുസ്തകത്തോണി’ പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിന് സ്‌കൂൾ അധികൃതരും സംസ്ഥാന ജലഗതാഗത വകുപ്പും ഒപ്പം നിന്നതോടെയാണ് വായനയുടെ ലോകത്തേക്ക് പൊതുഗതാഗത സംവിധാനം കൂടി കടന്നു വരുന്നത്. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം വകുപ്പിന്റെ മറ്റു മേഖലകളിലെ ബോട്ടുകളിൽ കൂടി പുസ്തകത്തോണി ഒരുക്കാൻ സ്‌കൂളുകളും മറ്റ് സന്നദ്ധ സംഘടനകളുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പാണാവള്ളി, എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം, ആലപ്പുഴ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ബോട്ടുകളിൽ പുസ്തകത്തോണി നടപ്പാക്കാനാണ് തീരുമാനം.

Latest