Connect with us

National

ഇന്ത്യയുടെ ഒരു പ്രദേശത്തേയും പാകിസ്താന്‍ എന്ന് വിളിക്കരുത്; ജഡ്ജിയുടെ വിവാദ പരാമര്‍ശത്തില്‍ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി

സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുന്‍വിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ അഭിപ്രായങ്ങള്‍ കോടതികളില്‍ നിന്നും ഉണ്ടാക്കരുതെന്നും സുപ്രിംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ശ്രീശാനന്ദ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലെ നടപടികള്‍ അവസാനിപ്പിച്ച് സുപ്രിംകോടതി.ഇന്ത്യയുടെ ഒരു പ്രദേശത്തെയും പാകിസ്താന്‍ എന്ന് വിളിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം പരാമര്‍ശങ്ങള്‍ അടിസ്ഥാനപരമായി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. വി ശ്രീശാനന്ദയുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കെ എസ് ഭരത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കന്നഡയിലുള്ള പരാമര്‍ശവും, പരിഭാഷയും അടക്കമാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് വി ശ്രീശാനന്ദ ഖേദപ്രകടനം നടത്തിയ വീഡിയോയും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.

ന്യായാധിപന്‍ തന്റെ സ്വന്തം മുന്‍വിധികളെക്കുറിച്ച് ബോധവാനായിരിക്കണമെന്ന് നിരീക്ഷിച്ച സുപ്രിംകോടതി ലിംഗ ഭേദത്തിനോ, സമുദായത്തിനോ എതിരായ പരാമര്‍ശങ്ങള്‍ പക്ഷപാതപരമാകതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു. നിലവില്‍ ഹൈക്കോടതി ജഡ്ജി കക്ഷി അല്ലാത്തത്തിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തുന്നില്ലെന്നും നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി. കോടതികള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. സ്ത്രീവിരുദ്ധമോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ മുന്‍വിധിയോടെ വ്യാഖ്യാനിക്കാവുന്നതോ ആയ അഭിപ്രായങ്ങള്‍ കോടതികളില്‍ നിന്നും ഉണ്ടാക്കരുതെന്നും സുപ്രിംകോടതി പറഞ്ഞു.

പടിഞ്ഞാറന്‍ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെ കുറിച്ചായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. മൈസൂര്‍ റോഡ് മേല്‍പാലത്തിന് സമീപമുള്ള ഗതാഗതകുരുക്കിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു പ്രസ്താവന. മൈസൂര്‍ മേല്‍പാലത്തിലേക്ക് പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അതിന്റെ വലതു വശത്തുള്ള പ്രദേശം ഇന്ത്യയല്ല പാക്കിസ്ഥാനിലെ ഗോരി പാലിയാണ്. ഇതാണ് യാഥാര്‍ത്ഥ്യം. ഇവിടെ നിയമം ബാധകമല്ല. എത്ര കര്‍ശനമായി നിയമം നടപ്പിലാക്കുന്ന പോലീസുകരാനായാലും അവിടെയുള്ളവര്‍ അദ്ദേഹത്തെ ഉപദ്രവിക്കും-ഇതായിരുന്നു ജഡ്ജിയുടെ വാക്കുകള്‍. വാക്കുകള്‍ വിവാദമായതോടെ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

 

Latest